
പച്ചക്കറി വില കുതിച്ചുയരുന്നു, എണ്ണ വില റെക്കോഡിൽ; കാരണമിതാണ്!!
തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിക്കുന്നു. പച്ചക്കറി, പഴം തുടങ്ങി എണ്ണവില വരെ റെക്കോഡിലാണ് നിൽക്കുന്നത്. സംസ്ഥാനത്ത് ഒരു കിലോ എണ്ണ വില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 500 ന് മുകളിലാണ്. കേരളത്തിലെ നാളികേര ഉല്പാദനം കൂപ്പുകുത്തിയ നിലയിലാണ്. ഇതാണ് എണ്ണ വില ഉയരാൻ കാരണം.
ഒരു മാസം മുൻപ് കിലോയ്ക്ക് 20 രൂപയായിരുന്ന വെള്ളരിക്ക് ഇന്ന് 45 രൂപയാണ് വില. 25 രൂപയിൽ നിന്ന കക്കിരിക്ക് 50 ഉം 18 ൽ നിന്ന തക്കാളിക്കും 35 രൂപയുമായി. ചേനയ്ക്ക് 80 ഉം പാവക്കയ്ക്ക് 75 ഉം വഴുതനയ്ക്ക് 50, വെണ്ടയ്ക്ക 60 രൂപയുമാണ്.
ഓണ വിപണി അടുത്തതോടെ സാധാരണക്കാർ പ്രതിസന്ധിയിലാവുകയാണ്. കിഴങ്ങ് വർഗങ്ങളായ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കപ്പ എന്നിവയ്ക്കെല്ലാം ആശ്വാസകരമായ വിലയാണുള്ളത്. മുരിങ്ങക്കായും 50 രൂപയിൽ ഉറച്ചു നിൽക്കുകയാണ്.
സംസ്ഥാനത്ത് ഇനിയും വില ഉയരാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നാണ് കണക്കു കൂട്ടൽ. ഓണവിപണ കൂടി കഴിഞ്ഞാലെ പച്ചക്കറി അടക്കമുള്ള അവശ്യസാധനങ്ങളുടെ വിലയിൽ മാറ്റം വരും എന്നാണ് വ്യാപാരികൾ പറയുന്നത്.
മറുനാടൻ പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വില ഇത്രയും ഉയരാൻ കാരണമായത്. സംസ്ഥാനത്തേക്ക് പച്ചക്കറി എത്തുന്ന കർണാടകയിലും മറ്റും കനത്ത മഴയിൽ പച്ചക്കറി പാടങ്ങളിൽ വെള്ലം കയറുകയും നാശനഷ്ടമുണ്ടാവുകയും ചെയ്തതോടെ ഉദ്പാദനത്തിൽ ഉണ്ടായ ഇടിവാണ് വില ഉയരാൻ കാരണം.