വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻ കോളെജ് ഫണ്ട് തട്ടിപ്പു കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എൻ കോളെജ് ഫണ്ട് തട്ടിപ്പു കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി

വെള്ളാപ്പള്ളി വീണ്ടും കേസിൽ പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനം തുടരുന്നതിലും നിയമപ്രശ്നമുണ്ട്
Published on

എറണാകുളം: വെള്ളാപ്പള്ളി നടേശൻ പ്രതിയായ എസ്എൻ കോളെജ് കനക ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ വിചാരണ തുടരാമെന്ന് ഹൈക്കോടതി. വെള്ളാപ്പള്ളി പ്രതിയായ ആദ്യ കുറ്റപത്രത്തിൽ വിചാരണ തുടരാമെന്നാണ് ഉത്തരവ്. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. തുടരന്വേഷണത്തിന് ഉത്തരവിട്ട സിജെഎം കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

വെള്ളാപ്പള്ളി വീണ്ടും കേസിൽ പ്രതിയായതോടെ എസ് എൻ ട്രസ്റ്റിലെ സ്ഥാനം തുടരുന്നതിലും നിയമപ്രശ്നമുണ്ട്. പുതിയ നിയമാവലി പ്രകാരം കേസ് അന്വേഷണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറി നിൽക്കണമെന്നാണ് ഹൈക്കോടതി വിധി.

1998 ൽ എസ്എൻ കോളെജ് കനക ജൂബിലി ഫണ്ടായി പിരിച്ചെടുത്ത 1 കോടി രൂപയിൽ 55 ലക്ഷം രൂപ കമ്മിറ്റി അറിയാതെ പൊതുജന പങ്കാളിത്തമുള്ള എസ് എൻ ട്രസ്റ്റിലേക്ക് മാറ്റി. കമ്മിറ്റി ചെയർമാനായിരുന്നു വെള്ളാപ്പള്ളി. ഇതിനെതിരെ അന്ന് കൊല്ലം എസ് എൻ ഡി പി വൈസ് പ്രസിഡന്‍റും ,ട്രസ്റ്റിന്‍റെ ബോർഡ് അംഗവുമായിരുന്ന സുരേന്ദ്ര ബാബു ആണ് കോടതിയെ സമീപിച്ചത്.

2020 ൽ ക്രൈം ബ്രാഞ്ച് സംഘം വെള്ളാപ്പള്ളിയെ പ്രതിയാക്കി കൊല്ലം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ സിജെഎം കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് വെള്ളാപ്പള്ളി പ്രതിയല്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകുകയായിരുന്നു. തുടരന്വേഷണത്തിന് ഉത്തരവിട്ട കൊല്ലം സിജെഎം കോടതിയുടെ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

logo
Metro Vaartha
www.metrovaartha.com