പത്തനംതിട്ട: പി സി ജോര്‍ജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് രൂക്ഷമായി വിമർശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
പി.സി ജോർജിനെ സ്ഥാനാർഥിയാക്കാൻ തലയിൽ ജനവാസമുള്ള ആരും തയ്യാറാകില്ലെന്നും ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ലെന്നും എങ്ങും ഗതികിട്ടാതെ വന്നപ്പോഴാണ് ജോർജ് ബി.ജെ.പിയിൽ ചേർന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പി സി ജോര്‍ജ് ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പാണ്. ബിജെപിക്കാര്‍ പോലും പി സി ജോര്‍ജിന് വോട്ട് ചെയ്യുമോ എന്നുപോലും സംശയമാണെന്നും നടേശൻ കുറ്റപ്പെടുത്തി.
കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയാണെന്നും നിലപാടില്ലാത്തതുമായ നേതാവുമാണ് പി സി ജോര്‍ജ്. ഉമ്മന്‍ചാണ്ടിയെയും പിണറായിയേയും ചീത്തവിളിച്ച ആളാണ് പിസി ജോര്‍ജ്. കേരളത്തിൽ ജോർജിനെ ആരും വിശ്വസിക്കില്ലെന്നും നടേശൻ പറഞ്ഞു.
എന്‍ കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതില്‍ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മോദിക്ക് കൈ കൊടുത്തിട്ടില്ലേയെന്നും എന്‍.കെ പ്രേമചന്ദ്രനെ മോശക്കാരനാക്കാൻ ആരൊക്കയോ ശ്രമിക്കുന്നു. ഭക്ഷണം കഴിക്കുന്നതിൽ എന്ത് വിപ്ലവമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.
ബാക്കിയെല്ലാ പാർട്ടികളിലും യാത്ര നയിക്കുന്നത് ഒരാളാണ്. എന്നാൽ കോൺഗ്രസിൽ വി.ഡി സതീശനും കെ.സുധാകരനും ഒരുമിച്ച് സമരാഗ്നി യാത്ര നടത്തുന്നത് ഒരുമയില്ലാത്തതിനാലാണ്. രണ്ടാൾ യാത്ര നടത്തുന്നതിന് അർഥം നേതൃത്വം ഒരാളല്ല രണ്ടാളാണെന്നുള്ളതാണ്. നേതൃത്വത്തിൽ തമ്മിൽ തല്ലാണിതിലൂടെ വെളിപ്പെടുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.