ചേർത്തല: ജാതി സെൻസസ് നടപ്പാക്കണമെന്ന ഇന്ത്യ മുന്നണിയുടെ ആവശ്യത്തെ ചോദ്യം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജാതി സെൻസസിന് എസ്എൻഡിപി എതിരല്ല, എന്നാൽ ജാതി സെൻസസ് എടുത്ത് പെട്ടിയിൽ പൂട്ടിവയ്ക്കുന്നതിനോട് യോജിപ്പില്ലെന്നും അതിന്‍റെ ഗുണം സാധാരണക്കാരന് കിട്ടണമെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലമായിട്ടും അയിത്തം എല്ലായിടത്തും നിലനിൽക്കുന്നുണ്ട്. ദേവസ്വം മന്ത്രിക്കുണ്ടായ അനുഭവം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. പിന്നാക്കക്കാരെ പറ്റിക്കാനാണ് ജാതി സെൻസസ്ജാ.തി സെൻസസ് വെറും ഇലക്ഷൻ സ്റ്റണ്ട്. ജാതി സെൻസസ് നടത്തുന്നത് എന്തിനാണെന്ന് അത് നടത്തുന്നവര്‍ പറയുന്നില്ലെന്നും, രാഷ്ട്രീയാധികാരം കൊടുക്കാനാണെങ്കിൽ അക്കാര്യം അവർ വ്യക്തമാക്കേണ്ടതുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എൻഎസ്എസിന്‍റേയും എസ്എൻഡിപിയുടേയും നിലപാട് ഒന്നല്ല. മാന്യമായി പ്രവർത്തിക്കുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ ഉയർന്ന ആരോപണം ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതു പോലെയായി. മാധ്യമങ്ങൾ റേറ്റിങ് കൂട്ടാൻ സത്യവും ധർമവും നീതിയും ഇല്ലാതാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയഭേദമന്യേ ചില സഹകരണ സ്ഥാപനങ്ങളിൽ കൊള്ള നടന്നിട്ടുണ്ട്. അതിന്‍റെ പേരിൽ ഈ മേഖലയെ അടച്ചാക്ഷേപിച്ച് തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഴിഞ്ഞത്ത് അണികളെ യുദ്ധത്തിനിറക്കുന്നത് ശരിയല്ല. മത മേലധ്യക്ഷൻമാർ പക്വതയോട് പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു.