

മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു
കൊച്ചി: മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസായിരുന്നു. കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. സംസ്കാരം ഞായറാഴ്ച.
കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ ഒരാളായിരുന്നു വെള്ളത്തൂവൽ സ്റ്റീഫൻ. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള ചുണ്ടമണ്ണിലാണ് സ്റ്റീഫന്‍റെ ജനനം. പിന്നീട് വെള്ളത്തൂവലിലേക്ക് കുടിയേറുകയായിരുന്നു. പിതാവിന്‍റെ പാത പിന്തുടർന്നാണ് ഇടതുപക്ഷ പ്രസ്ഥാനത്തിന്‍റെ ഭാഗമായത്. പാർട്ടി പിളർന്നതോടെ 15ാം വയസിൽ നക്സൽ പ്രസ്ഥാനത്തിലേക്കെത്തി.
തലശ്ശേരി പൊലീസ് സ്‌റ്റേഷൻ ആക്രമണത്തിലെ പ്രധാനികളിലൊരാളാണ്. ഏറെ കാലം ഒളിവിൽ കഴിഞ്ഞുകൊണ്ടായിരുന്നു രാഷ്ട്രീയ പ്രവർത്തനം. 1971-ൽ അറസ്റ്റ് ചെയ്യപ്പെട്ടു. അന്ന് കൊലക്കേസ് ഉൾപ്പെടെ പതിനെട്ട് കേസുകളിൽ പ്രതിയായിരുന്നു സ്റ്റീഫൻ. പിന്നാലെ ജയിലിൽവച്ചുതന്നെ നക്സൽ രാഷ്ട്രീയം ഉപേക്ഷിച്ചു. വിപ്ലവം അറിവില്ലായ്മയിൽ നിന്നുള്ള ആവേശമായിരുന്നു എന്നാണ് നക്സൽ കാലത്തേക്കുറിച്ച് പിന്നീട് സ്റ്റീഫൻ പറഞ്ഞത്.