കോട്ടയം: വെള്ളൂർ കെപിപിഎല്ലിൽ വീണ്ടും തീപിടിക്കാനിടയായത് അത്യന്തം ഗൗരവത്തോടെയാണ് കാണുന്നത്. അടിയന്തരമായി സാങ്കേതികതികവുള്ള സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ജി. ലിജിൻ ലാൽ ആവശ്യപ്പെട്ടു.
തുടരെ തുടരെ അഗ്നിബാധയുണ്ടാകുന്നത് സംശയം ജനിപ്പിക്കുന്നു. സ്ഥാപനത്തിന്റെ സുരക്ഷാപരിപാലനത്തിലുള്ള വൻ വീഴ്ചയാണ് ഇത് ചൂണ്ടികാട്ടുന്നത്. ആദ്യം ഉണ്ടായ തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യം ഉയർന്നതാണ്. എന്നാൽ കൃത്യവും വ്യക്തവുമായ അന്വേഷണം നടത്തിയില്ല. യഥാർഥ കാരണം കണ്ടെത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറാവണമെന്നും പഴുതടച്ചതും സ്വതന്ത്രവുമായ അന്വേഷണമാണ് വേണ്ടതെന്നും ലിജിൻ ലാൽ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച രാവിലെ 4.45 ഓടെയാണു വെള്ളൂരിലെ കേരള പേപ്പര്‍ പ്രൊഡക്‌റ്റ്സ് ലിമിറ്റഡില്‍ (കെപിപിഎല്‍) കമ്പനിയില്‍ തീപിടുത്തമുണ്ടായത്. ബോയ്ലറിലേക്ക് കല്‍ക്കരി എത്തിക്കുന്ന കണ്‍വയറിനാണ് തീപിടിച്ചത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി ആറരയോടെ തീ നിയന്ത്രണ വിധേയമാക്കി.
കടുത്തുരുത്തി, പിറവം ഫയര്‍ യൂണിറ്റുകളാണ് എത്തിയത്. ഒരു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടെന്ന് കണക്കാക്കുന്നു. പ്ലാന്റിന്റെ പ്രധാന ഭാഗങ്ങളിലല്ല തീപിടിത്തം ഉണ്ടായതെന്ന് കമ്പനി മാനേജ്മെന്റ് വ്യക്തമാക്കി. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പ്രൊഡക്‌ഷൻ പുനരാരംഭിക്കാൻ സാധിക്കുമെന്നും ഇവര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്റ്റോബര്‍ 5ന് കെപിപിഎല്ലിലുണ്ടായ തീപിടുത്തത്തില്‍ പേപ്പര്‍ പ്രൊഡക്‌ഷൻ പ്ലാന്റില്‍ നാശനഷ്ടമുണ്ടായിരുന്നു.