
file image
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഊർജിത ശ്രമങ്ങൾ തുടരുന്നതിനിടെ, കടുത്ത നടപടിയുമായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്നും ഒരു ഒത്തുതീർപ്പിനുമില്ലെന്നും സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി അറിയിച്ചു.
നീതി നടപ്പാക്കുന്നത് വരെ മുന്നോട്ടുപോകും. ദയാധനം സ്വീകരിക്കില്ല. എത്രകാലം വൈകിയാലും കുറ്റകൃത്യത്തിനുള്ള ശിക്ഷ നടപ്പിലാകുമെന്നും കാലതാമസം തങ്ങളുടെ മനസ് മാറ്റില്ലെന്നും സഹോദരന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഇതിനിടെ, വിഷയത്തിൽ തലാലിന്‍റെ ബന്ധുക്കൾക്കിടയിൽ തന്നെ അഭിപ്രായ ഐക്യമായിട്ടില്ല. കുടുംബത്തിലെ ചിലർ നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ചർച്ചകൾ വേണ്ടിവരുമെന്നും ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള്‍ അറിയിച്ചു. സഹോദരനെ അടക്കം അനുനയിപ്പിക്കാനുള്ള ഊർജിത ശ്രമം തുടരുകയാണെന്നാണ് വിവരം.
അതേസമയം, അനുനയശ്രമം തുടരുമെന്നറിയിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തി. യെമൻ പ്രസിഡന്‍റ് വിഷയത്തിൽ ഇടപെട്ടിരുന്നതായി സൂചന നൽകിയിട്ടുണ്ട്. പരസ്യ പ്രതികരണം ഒഴിവാക്കണമെന്നും യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.