തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ 150 കോടി രൂപ കോഴ വാങ്ങിയെന്ന് ആരോപിച്ചുളള ഹർജിയില്‍ ശനിയാഴ്ച്ച വിജിലന്‍സ് കോടതി വിധി പറയും. കവടിയാര്‍ സ്വദേശി എ.എച്ച് ഹഫീസിന്‍റെ പരാതിയിലാണു തിരുവനന്തപുരം വിജിലന്‍സ് കോടതി കേസെടുത്ത് അന്വേഷിക്കണോ എന്നത് സംബന്ധിച്ച് വിധി പറയുക. നിയമസഭാ പ്രസംഗത്തില്‍ പി.വി അന്‍വര്‍ എംഎല്‍എ നടത്തിയ ആരോപണത്തിനെ തുടര്‍ന്നായിരുന്നു സതീശനെതിരായി വിജിലന്‍സിന് പരാതി നല്‍കിയത്. കേസ് പരിഗണിച്ചപ്പോള്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരനായില്ല. അതേ സമയം നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാല്‍ കേസെടുക്കാന്‍ ബുദ്ധിമുട്ടാണെന്നു നിയമോപദേശം ലഭിച്ചതായി വിജിലന്‍സും കോടതിയെ അറിയിച്ചു.
എന്നാല്‍ കേസെടുക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ കത്ത് ഹർജിക്കാരന്‍ കോടതിക്ക് കൈമാറി. ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും ഹർജിക്കാരന്‍ വാദിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികള്‍ സതീശന് 150 കോടി രൂപ കൈക്കൂലി നല്‍കിയതായി ജനവരി 31നാണ് പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപണമുന്നയിച്ചത്.
അടിസ്ഥാന സൗകര്യങ്ങളിലെ കേരളത്തിന്‍റെ മുന്നേറ്റം ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികളെ ആകര്‍ഷിക്കും. ഇത് അവിടെ ഒരുക്കിയ അടിസ്ഥാന സൗകര്യം പാഴാകുന്ന സാഹചര്യമുണ്ടാക്കും. ഈ അവസ്ഥ ഒഴിവാക്കാനാണ് പ്രതിപക്ഷ നേതാവിന് പണം നല്‍കിയതെന്നായിരുന്നു അന്‍വറിന്‍റെ ആരോപണം.