

വി.ഡി. സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നടത്തിയ യുകെ യാത്രയിൽ ഗുരുതര ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട്. സ്വകാര്യ സന്ദർശനത്തിനെന്ന് പറഞ്ഞ് അനുമതി വാങ്ങിയ ശേഷം വിദേശത്ത് പണപ്പിരിവ് നടത്തി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് വിജിലൻസ് ശുപാർശ ചെയതു.
ചരിത്രപരമായ സ്ഥലങ്ങൾ സന്ദർശിക്കുക, സ്വകാര്യ ആവശ്യങ്ങൾ നടപ്പാക്കുക എന്നിവയ്ക്കെന്ന് കാട്ടിയാണ് പ്രതിപക്ഷ നേതാവ് നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്ന് എൻഒസി വാങ്ങുകയും യുകെ യാത്രയ്ക്ക് കേന്ദ്രാനുമതി തേടുകയും ചെയ്തത്. പൊളിറ്റിക്കൽ ക്ലിയറൻസിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഈ യാത്രാനുമതി ദുരുപയോഗം ചെയ്ത് സതീശൻ യുകെയിൽ പണപ്പിരിവ് നടത്തിയെന്നാണ് വിജിലൻസ് പറയുന്നത്.
യുകെയിലെത്തിയ സതീശൻ പണപ്പിരിവിനു വേണ്ടിയുള്ള പരിപാടികളാണ് നടത്തിയത്. മണപ്പാട്ട് ഫൗണ്ടേഷൻ യുകെയിൽ നടത്തിയ ഫണ്ട് സമാഹാരണ പരിപാടിയിൽ പങ്കെടുത്ത പ്രതിപക്ഷ നേതാവ് ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുകയായിരുന്നു. ഇത് എഫ്സിആർഎ നിയമത്തിന്‍റെ സെക്ഷൻ 3(2) ന്‍റെ കൃത്യമായ ലംഘനമാണെന്ന് വിജിലൻസ് പറയുന്നു.
സതീശൻ മണപ്പാട്ട് ഫൗണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യുകെയിൽ പോയതും വിദേശഫണ്ട് സ്വകൂപിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തുകൊണ്ട് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.