

വടക്കാഞ്ചേരി വോട്ടു കോഴ; തുടരന്വേഷണത്തിന് അനുമതി തേടി വിജിലൻസ്
തൃശൂർ: വടക്കാഞ്ചേരി വോട്ടു കോഴ ആരോപണത്തിൽ വിജിലൻസ് തുടരന്വേഷണത്തിന് അനുമതി തേടി. തൃശൂർ വിജിലൻസ് യൂണിറ്റാണ് തുടരന്വേഷണത്തിന് അനുമതി തേടിയിരിക്കുന്നത്. വിജിലൻസ് ഡയറക്റ്റർ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കും.
പ്രാഥമിക പരിശോധനയ്ക്കു ശേഷം തുടരന്വേഷണം വേണമെന്ന് തന്നെയായിരുന്നു വിജിലൻസ് റിപ്പോർട്ട്. തൃശൂർ വിജിലൻസ് ഡിവൈഎസ്പി ജിം പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം ആരംഭിച്ചത്.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ടു ചെയ്യാൻ ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറിന് പണം വാഗ്ദാനം ചെയ്തെന്നായിരുന്നു പരാതി. എന്നാൽ ഇക്കാര‍്യം ഇ.യു. ജാഫർ തള്ളിയിരുന്നു. കോഴ വാങ്ങിയിട്ടില്ലെന്നും വാങ്ങിയെങ്കിൽ താൻ വിളിച്ചു പറയുമോയെന്നായിരുന്നു ജാഫറിന്‍റെ പ്രതികരണം.
താൻ ആരുമായും വിലപേശിയിട്ടില്ല. ഒരു പ്രേരണയുടെയും പുറത്തല്ല എൽഡിഎഫിന് വോട്ട് ചെയ്തത് എന്നും ജാഫർ വ്യക്തമാക്കിയിരുന്നു. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനില്‍ നിന്ന് വിജയിച്ച ഇ.യു. ജാഫര്‍, കോണ്‍ഗ്രസ് വരവൂര്‍ മണ്ഡലം പ്രസിഡന്‍റായ എ.എ. മുസ്തഫയോട് സംസാരിക്കുന്നതിന്‍റെ ശബ്ദരേഖയാണ് അടുത്തിടെ പുറത്തുവന്നത്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്ത ജാഫറിന് 50 ലക്ഷം രൂപ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫോൺ സന്ദേശം.