
വിപഞ്ചിക
കൊച്ചി: ഷാർജയിലെ അൽ നഹ്ദയിലുള്ള അപ്പാർട്ട്മെന്‍റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി കുടുംബം.
മരണത്തിൽ അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. മരണം കൊലപാതകമാണെന്ന് സംശയമുള്ളതായും മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കോടതി ഇടപെടണമെന്നുമാണ് ഹർജിയിലെ ആവശ‍്യം. മൃതദേഹം നാട്ടിലെത്തിച്ച ശേഷം വീണ്ടും പോസ്റ്റ്മോർട്ടം നടത്തണമെന്നും കുടുംബം ഹർജിയിൽ ആവശ‍്യപ്പെട്ടു.
വിപഞ്ചികയുടെ അമ്മയുടെ സഹോദരിയായ ഷീലയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിപിഞ്ചികയുടെ അമ്മ വിദേശത്തേക്ക് പോയതിനാലാണ് ഷീല ഹൈക്കോടതിയെ സമീപിച്ചത്. ഭർതൃവീട്ടിലെ ശാരീരിക പീഡനം മൂലമാണ് വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണമെന്ന് ഹർജിയിൽ പറയുന്നു.
അതേസമയം വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി ശ്രമിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉറപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ പിന്തുണയോടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.