

മലപ്പുറം: എളങ്കൂരിൽ ഭർതൃ വീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി സ്വദേശി പ്രഭിനെ വീട്ടിൽ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വ‍്യാഴാഴ്ചയായിരുന്നു പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
2023 മെയ് മാസത്തിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. സൗന്ദര‍്യം കുറവാണെന്നും, ജോലിയില്ലെന്നും, സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് വിഷ്ണുജയെ ഭർത്താവ് പീഡിപ്പിച്ചിരുന്നുവെന്നും, ഇതിനെല്ലാം ഭർത്താന്‍റെ ബന്ധുക്കൾ കൂട്ടുനിന്നെന്നുമാണ് വിഷ്ണുജയുടെ കുടുംബം ആരോപിക്കുന്നത്.
മഞ്ചേരി പൊലീസ് നേരത്തെ അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. അതേസമയം, ഇരുവരും തമ്മിൽ അഭിപ്രായവ‍്യത‍്യാസങ്ങൾ ഉണ്ടായിരുന്നതായും എന്നാൽ സ്ത്രീധനം വാങ്ങിയിട്ടില്ലെന്നുമാണ് പ്രഭിന്‍റെ കുടുംബം പറയുന്നത്.