

വിസ്മയക്കേസ് പ്രതിക്ക് മർദനം
കൊല്ലം: വിസ്മയ കേസ് പ്രതി കിരൺകുമാറിനെ വീട് കയറി ആക്രമിച്ച സംഭവത്തിൽ നാലു പേർക്കെതിരേ ശൂരനാട് പൊലീസ് കേസെടുത്തു. ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്ത്രാംനടയിലെ വീട്ടിൽ കഴിഞ്ഞദിവസം രാത്രി എട്ടിനാണ് സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന നാലു യുവാക്കൾ വിസ്മയ കേസിന്‍റെ കാര്യം പറഞ്ഞ് പ്രകോപനപരമായി സംസാരിക്കുകയും, വീടിന് മുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയുമായിരുന്നു.
പുറത്തേക്ക് വന്ന കിരണിനെ അടിച്ച് താഴെയിട്ട് മർദിച്ചതായും ആരോപണമുണ്ട്. ഇതിന് ശേഷം കിരണിന്‍റെ മൊബൈൽ ഫോൺ കവർന്നതായി പരാതി നൽകിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്നവരായ നാലു പേർക്കെതിരേ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. സംഭവത്തിന് വിസ്മയ കേസുമായി ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. നിലമേൽ കൈതോട് സ്വദേശി വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരൺകുമാറിനെ 10വർഷം തടവിന് ശിക്ഷിച്ചിരുന്നു. സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയ ശേഷം സ്വന്തം വീട്ടിലാണ് കിരൺ കഴിയുന്നത്. മുൻ അസിസ്റ്റന്‍റ് മോട്ടോർ വെഹിൾ ഇൻസ്പെക്‌ടറായിരുന്നു കിരൺകുമാർ