

പ്രതികൾക്ക് ക്രൂര മർദനം
തൃശൂർ: വിയ്യൂർ സെന്‍ട്രൽ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ പരാതി. പ്രതികളെ പൊലീസ് സംഘം ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. എന്‍ഐഎ കേസിലെ പ്രതികളായ പി.എം മനോജ്, അസ്ഹറുദ്ദീൻ എന്നിവർക്കാണ് മർദനമേറ്റത്. ഇരുവരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് വിയ്യൂർ, പൂജപ്പുര ജയിൽ സൂപ്രണ്ടുമാരോട് ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാൻ എൻഐഎ കോടതി ഉത്തരവിട്ടു.
തൃശൂർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പ്രതികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നല്‍കാനും കോടതി ഉത്തരവിട്ടു. കഴിഞ്ഞ 13 നാണ് ജയിൽപുള്ളികൾക്ക് ജയിലിൽ മർദനമേറ്റത്. സെല്ലിൽ കയറ്റുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് പ്രശ്നത്തിന് കാരണമെന്നാണ് സൂചന. ജയിൽ വാർഡനായ അഭിനവ്, ജോയിന്‍റ് സൂപ്രണ്ട് ശ്രീജിത്ത്, ഡപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദനം.