
വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ മുനമ്പ്: കിഫ്ബിക്കു കീഴിൽ പുതിയ കമ്പനി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം നൽകുന്ന വികസന സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രഖ്യാപിച്ച വിഴിഞ്ഞം-കൊല്ലം-പുനലൂർ വളർച്ചാ മുനമ്പ് പദ്ധതിയുടെ നടത്തിപ്പിന് സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കാൻ തീരുമാനം. കിഫ്‌ബിയുടെ പൂർണ ഉടമസ്ഥതയിലുള്ള പബ്ലിക് ലിമിറ്റഡ് കമ്പനി രൂപീകരണമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കിഫ്‌ബി വൈസ് ചെയർമാൻ കൂടിയായ ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു.
പുതിയ കമ്പനിക്കുവേണ്ടി കിഫ്‌കോർ ലിമിറ്റഡ്, കിഫ്‌ഡാക് ലിമിറ്റഡ് എന്നീ പേരുകൾ കേന്ദ്ര കമ്പനി രജിസ്‌ട്രാർ മുമ്പാകെ സമർപ്പിക്കാനും കിഫ്‌ബി ജനറൽ ബോഡി യോഗം തീരുമാനിച്ചു. കമ്പനി രജിസ്ട്രാർ നിർദേശിക്കുന്ന പേര് സ്വീകരിക്കും. നിക്ഷേപക സൗകര്യങ്ങൾ ഒരുക്കുക, പദ്ധതി പ്രദേശങ്ങളിൽ സംരംഭകർക്ക് ആവശ്യമായ ഭൂമിയുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ ചുമതലകളും പുതിയ കമ്പനിയുടെ കീഴിൽവരും. ഇതിന്‍റെ രൂപീകരണ നടപടികളും രജിസ്‌ട്രേഷനും ഉൾപ്പെടെയുള്ള ചുമതലകൾ കിഫ്‌ബി കൺസൾട്ടൻസി കമ്പനിയായ കിഫ്‌കോൺ നിർവഹിക്കും. ആന്ധ്ര പ്രദേശ് ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ കോർപ്പറേഷൻ, തെലങ്കാന സ്‌റ്റേറ്റ് ഇൻഡസ്‌ട്രിയൽ ഇൻഫ്രാസ്‌ട്രക്‌ചർ കോർപ്പറേഷൻ ലിമിറ്റഡ് തുടങ്ങിയവയുടെ മികച്ച മാതൃകകൾ പുതിയ കമ്പനി രൂപീകരണത്തിനും പ്രവർത്തനത്തിനും പ്രയോജനപ്പെടുത്തും.ത്
ഇന്ത്യയിലെ ഏറ്റവും വലിയ മദർഷിപ്പ് പോർട്ടായ വിഴിഞ്ഞം അന്താരാഷ്‌ട്ര ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖത്തിന്‍റെ സാധ്യതകൾ തെക്കൻ ജില്ലകൾക്ക് പരമാവധി പ്രയോജനപ്പെടുന്ന നിലയിലാണ് സാമ്പത്തിക വളര്‍ച്ചാ മുനമ്പ് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. എംഎസ്‌എംഇ ക്ലസ്‌റ്ററുകൾ, ലോജിസ്‌റ്റിക്‌സ് പാർക്കുകൾ, സംസ്‌കരണ ഹബ്ബുകൾ തുടങ്ങിയവ വ്യാപകമാക്കുകവഴി ഉത്പാദന മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുന്നു. കൊല്ലം-ചെങ്കോട്ട ദേശീയ പാത, കൊല്ലം-ചെങ്കോട്ട റെയ്ൽ പാത, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത, വിഴിഞ്ഞം-കൊല്ലം ദേശീയ പാത, പുനലൂ- ര്‍നെടുമങ്ങാട്-വിഴിഞ്ഞം റോഡ് എന്നിവയാണ് വളര്‍ച്ചാ മുനമ്പിന്‍റെ മൂന്ന് വശങ്ങള്‍. ഗതാഗത ഇടനാഴികളുടെ വികസനം, സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ കാതൽ.
കാർഷികാധിഷ്ഠിത വ്യവസായങ്ങൾവഴിയും സുസ്ഥിര കാർഷിക രീതികൾവഴിയും വിളകളുടെ ഉൽപ്പാദനക്ഷമതയും മൂല്യവർദ്ധനവും പ്രോത്സാഹിപ്പിക്കുക എന്നതും ഈ ലക്ഷ്യത്തിന്‍റെ ഭാഗമാണ്.
മുന്നുലക്ഷം കോടിയിലേറെ രൂപയുടെ നിക്ഷേപവും പതിനായിരക്കണക്കിന് പുതിയ തൊഴിൽ അവസരങ്ങളും ഉറപ്പാക്കുന്നതാണ് വികസന മുനമ്പ് പദ്ധതിയെന്നും ധനമന്ത്രി വ്യക്തമാക്കി.