വിഴിഞ്ഞം തുറമുഖത്തിന്‍റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും; ട്രയൽ റൺ മേയിൽ
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്‍റെ പ്രവർത്തനം ഓണത്തിന് ആരംഭിക്കും. തുറമുഖത്തിന്‍റെ ട്രയൽ റൺ മേയ് മാസം ആരംഭിക്കും. നേരത്തെ, തുറമുഖത്തിന്‍റെ പ്രവര്‍ത്തനം വാണിജ്യ അടിസ്ഥാനത്തില്‍ ഡിസംബറില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ നിര്‍മാണം വേഗത്തില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സെപ്റ്റംബറോടെ തുറമുഖത്തിന്‍റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അദാനി വിഴിഞ്ഞം പോര്‍ട്ടിന്‍റെ സിഇഒ പ്രദീപ് ജയരാമന്‍ പറഞ്ഞു.
തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർത്തെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. വിഴിഞ്ഞത്തു നിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചർച്ച അന്തിമഘട്ടത്തിലാണ്. മേയ്- ജൂൺ മാസങ്ങളിൽ തുറമുഖത്തിന്‍റെ ട്രയൽ റൺ നടക്കും.
ബാര്‍ജില്‍ 30 കണ്ടെയ്‌നറുകള്‍ എത്തിച്ചാണ് തുറമുഖത്തിന്‍റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം 2028ല്‍ പൂര്‍ത്തിയാക്കും. 10,000 കോടിയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിനായി 34 സെൻറ് സ്ഥലം കൂടി ഏറ്റെടുക്കാൻ ഉണ്ട്. ഇത് ഉടൻ പൂർത്തിയാകുമെന്ന് സ്ഥാനമൊഴിയുന്ന സിഇഒ രാജേഷ് ത്സാ പറഞ്ഞു.