വിഴിഞ്ഞം: രാജ്യാന്തര തുറമുഖപദ്ധതി മേയ് 31ന് ട്രയൽ റൺ നടത്തുമെന്നു മന്ത്രി വി.എൻ. വാസവൻ. തുറമുഖത്തിന്‍റെ ഔദ്യോഗിക കമ്മിഷനിങ് ഡിസംബറിൽ നടക്കും. സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ആർബിട്രേഷൻ കേസ് താമസിക്കാതെ ഒത്തുതീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ആർബിട്രേഷൻ ഒത്തു തീർത്താൽ മാത്രമേ കേന്ദ്രത്തിന്‍റെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലഭിക്കുകയുള്ളൂ. കേസ് ഒത്തുതീർക്കാൻ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഫണ്ടില്ലെന്ന പേരിൽ വിഴിഞ്ഞം പോലുള്ള വലിയ വികസന പദ്ധതികൾ മുടങ്ങില്ല. അത്തരം സാഹചര്യമുണ്ടായാൽ സഹകരണമേഖലയിൽ നിന്നുള്ള സാമ്പത്തികസഹായം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ട പുലിമുട്ടു നിർമാണം 31ന് പൂർത്തീകരിക്കും. തുറമുഖ റോഡും ദേശീയ പാതയുമായുള്ള കണക്ടിവിറ്റിക്ക് ആവശ്യമുള്ള 42 സെന്‍റ് ഭൂമി ഏറ്റെടുക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. റെയ്ൽപാത നിർമാണം സംബന്ധിച്ചും നടപടി പുരോഗമിക്കുന്നു. ചുറ്റുമതിൽ ഉൾപ്പെടെയുള്ള ചെറിയ വിഷയങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ശ്രമിക്കും.