
വ്ളോഗർ ജുനൈദിന്‍റെ അപകടമരണം; അസ്വാഭാവികത ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കും
മലപ്പുറം: വ്ളോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികത അന്വേഷിക്കാൻ ആരംഭിച്ച് പൊലീസ്. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇതിനായി പരിശോധിക്കും. അപകടകരമായ രീതിയിൽ ജുനൈദ് വാഹനം ഓടിക്കുന്നുവെന്ന് പൊലീസ് കൺട്രോൾ റൂമിലേക്ക് ഒരാൾ വിളിച്ച് അറിയിച്ചിരുന്നു.
വെളളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് ജുനൈദ് മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോൾ വാഹനാപകടം ഉണ്ടാവുന്നത്. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് സൂചന.
റോഡരികില്‍ രക്തം വാർന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മഞ്ചേരി മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയുടെ പുറക് വശത്താണ് പരുക്കേറ്റതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ജുനൈദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.