

വി.എൻ. വാസവൻ
കോട്ടയം : ശബരിമല യുവതി പ്രവേശനത്തിലെ സർക്കാറിന്‍റെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി വി.എൻ, വാസവൻ. ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടത് ആചാരപരമായ കാര്യത്തിൽ പാണ്ഡിത്യമുള്ളവരായിരിക്കണം എന്ന് 2007 ൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. അതേകാര്യം തന്നെയാണ് ഇപ്പോഴും പറയുന്നതെന്നും വാസവൻ പറഞ്ഞു.
എല്ലാകാലത്തും വിശ്വാസികളുടെ താൽപര്യം മുൻനിർത്തി സർക്കാർ മുന്നോട്ട് പോകും. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അഭിപ്രായമല്ല ഭരണഘടനപരമായ പ്രശ്നങ്ങളാണ് സർക്കാരിനോട് കോടതി ചോദിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ പാർട്ടി നിലപാടും സർക്കാർ നിലപാടും ഒന്നാണ്.
ബിജെപിയുടെ യുവ അഭിഭാഷകരാണ് യുവതി പ്രവേശനത്തിനായി കോടതിയെ സമീപിച്ച് വിധി സമ്പാദിച്ചത്. എന്നാൽ ഒരുഘട്ടം കഴിഞ്ഞപ്പോൾ ബിജെപി മലക്കം മറിഞ്ഞു.എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി മാനിക്കുന്നുവെന്നാണ് പറഞ്ഞത്. പരമോന്നത നീതി പീഠത്തിന് എതിരായി സർക്കാരിന് നിൽക്കാൻ കഴിയില്ലെന്നും വാസവൻ പറ ഞ്ഞു.