
തൃശൂര്‍: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരേ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേര്‍ത്തു എന്ന കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്‍റെ പരാതിയിലായിരുന്നു സുരേഷ് ഗോപിക്കെതിരേ അന്വേഷണം ആരംഭിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകൾ പൂർണമായും ലഭിച്ചില്ലെന്നും പ്രതാപന്‍റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ ലഭ്യമായ രേഖകൾ ഉപയോഗിച്ച് സുരേഷ് ഗോപിക്കെതിരേ കേസെടുക്കാൻ സാധിക്കില്ല. എന്നാൽ, ടി.എൻ. പ്രതാപന് കോടതിയെ സമീപിക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജില്ലാ ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തിൽ വീണ്ടും ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി.