
വിപ്ലവ മണ്ണിൽ അവസാനമായി വിഎസ്; വിലാപയാത്ര ആലപ്പുഴയിലെത്തി
ആലപ്പുഴ: ജനസാഗരത്തിന്‍റെ അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി വി.എസ്. അച്യുതാനന്ദന്‍റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ആലപ്പുഴ ജില്ലയിലെത്തി. നിശ്ചയിച്ചിരുന്ന സമയക്രമമെല്ലാം തെറ്റിച്ച് വഴിയിലുടനീളം ആയിരങ്ങളാണ് വിഎസിനെ ഒരു നോക്കു കാണാൻ കാത്തുനിന്നത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് ദർബാർ ഹാളിൽ നിന്നും വിഎസിന്‍റെ ഭൗതിക ശരീരവുമേന്തി വിലാപയാത്ര ആലപ്പുഴയിലേക്ക് പുറപ്പെട്ടത്. 20 മണിക്കൂറോളമെടുത്താണ് ആലപ്പുഴയിലേക്ക് വിലാപയാത്ര പ്രവേശിച്ചത്.
വിഎസിന്‍റെ മൃതദേഹം ആദ്യം പുന്നപ്ര പറവൂരിലെ വീട്ടിലേക്കാണ് കൊണ്ടുപോവുക. പിന്നീട് തിരുവമ്പാടിയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ 10 മുതലും ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിൽ 11 മുതൽ പൊതുദർശനവുമായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഉച്ചയോടെയാവും ജില്ല കമ്മിറ്റി ഓഫിസിലേക്ക് മൃതദേഹം എത്തിക്കുകയെന്നാണ് വിവരം. വൈകിട്ട് 3 മണിയോടെയാണ് സംസ്കാരം നിശ്ചിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ രീതിയിലാണെങ്കില്‍ സംസ്കാരം നിശ്ചയിച്ച സമയത്ത് നടക്കാൻ സാധ്യതയില്ല.