
വിഎസിന്‍റെ മൃതദേഹം ദർബാർ ഹാളിൽ പൊതുദർശനം ഒരുക്കിയപ്പോൾ..
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് വിട നൽകി തലസ്ഥാനം. തിരുവനന്തപുരത്തെ ദർബാർ ഹാളിൽ വിഎസ് അച്യുതാനന്ദന്‍റെ മൃതദേഹം പൊതുദർശനം അവസാനിച്ചു. ഉച്ചയ്ക്ക് 2.30 ഓടെ മൃതദേഹം വിലാപയാത്രക്കായി പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടി ബസിലേക്ക് മാറ്റി. തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കാണ് യാത്ര. രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് തറവാട്ട് വീട്ടിലെത്തും.
വിഎസിനെ ഒരു നോക്ക് കാണാൻ വന്‍ ജനപ്രാവമാണ് ദേശീയപാതയുടെ ഇരുവശവും നിറഞ്ഞുനിൽക്കുന്നത്. വഴിനീളെ പാർട്ടി പ്രവർത്തകർക്കും ജനങ്ങൾക്കും വിഎസിന് ആദരമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് തന്നെ 23 ഇടങ്ങളിൽ ജനങ്ങൾക്ക് വിഎസിനെ കാണാൻ വിലാപയാത്ര നിർത്തും. കുടുംബത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രിമാരും അനുഗമിക്കും.
പൊതു ദര്‍ശനവും വിലാപയാത്രയും കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുടർന്ന് മൃതദേഹം ബുധനാഴ്ച രാവിലെ 10 മുതൽ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും, 11 മുതൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് 3 മണിയോടെയാവും വലിയചുടുകാട്ടില്‍ മൃതദേഹം സംസ്‌കര ചടങ്ങുകൾ.