
തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്‍ററിലേക്കുള്ള റിക്രൂട്ട്മെന്‍റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി ഹൈടെക്ക് കോപ്പിയടിച്ചതിനു പ്രതിഫലമായി കിട്ടിയത് 7 ലക്ഷം രൂപയെന്ന് കണ്ടെത്തൽ. പ്രതിഫലം ഇത്തരത്തിൽ മുന്‍കൂറായി നൽകണമെന്നും ഉദ്യോഗാർത്ഥികൾ സമ്മതിച്ചു. കേരള പൊലീസ് ഹരിയാനയിലെത്തി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്‍റെ ചുരുളുകളഴിയുന്നത്.
മൊബൈൽ ഫോണും ബ്ലൂടൂത്തും ഉപയോഗിച്ച് കോപ്പിയടി നടത്തിയ സംഭവത്തിൽ മുഖ്യസൂത്രധാരന്‍ ഉൾപ്പടെ 3 പേരെ കേരളത്തിലെത്തിച്ചു. പരീക്ഷാ തട്ടിപ്പിന്‍റെ മുഖ്യസൂത്രധാരന്‍ ദീപക് ഷോഗന്‍റ്, റിഷിപാൽ, ലാഖ്‌വീന്ദർ എന്നിവരാണ് ഹരിയാനയിൽ നിന്നും അറസ്റ്റിലായത്. ഋഷിപാലിനു വേണ്ടി തിരുവനന്തപുരത്ത് എത്തി പരീക്ഷ എഴുതിയത് അമിത്ത് എന്നയാളായിരുന്നു. ഇയാളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഹരിയാനയിലെ ജിണ്ട് ജില്ലയിലെ ഗ്രാമത്തലവന്റെ സഹോദരനാണ് ദീപക്.
കൂടാതെ തട്ടിപ്പിനു പിന്നിൽ വന്‍ സംഘടനകളാണ് ഉള്ളതെന്നും പൊലീസിനു വ്യക്തമായി. കേസിൽ ഇതോടെ മൊത്തം 9 പേരാണ് അറസ്റ്റിലായത്. തട്ടിപ്പിന് സംഘം ഉപയോഗിച്ച സിം കാർഡ് യഥാർത്ഥ ഉദ്യോഗാർത്ഥിയുടേതായിരുന്നു. വിനാമത്തിൽ വന്ന് വിമാനത്തിൽ തിരിച്ചു പോകാനായിരുന്നു പ്രതികളുടെ പദ്ധതി. ഇവർ ആദ്യമായിട്ടല്ല ഇത്തരത്തിൽ കോപ്പിയടി നടത്തുന്നതെന്നും തെളിഞ്ഞു. സമാനമായ രീതിയിൽ മുന്‍പ് 3 തവണ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ട്. എന്നാലൽ ഈ സംഭവങ്ങളിലെല്ലാം ഇവർ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ ഇതിലൊരു കേസിന് സമീപ കാലത്താണ് ഇവർക്ക് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ശേഷമാണ് വിഎസ്എസ്‌സി പരീക്ഷയിലും ആൾമാറാട്ട കോപ്പിയടി നടത്തിയത്.
തിരുവനന്തപുരം മ്യൂസിയം എസ്ഐ ജിജുവിന് ലഭിച്ച രഹസ്യ വിവരമാണ് വൻ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. കോട്ടൺഹിൽ സ്കൂളിൽ പരീക്ഷയെഴുതുന്നതിനിടെയാണ് സുനിൽകുമാർ പരീക്ഷാഹാളിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാരുടെ പിടിയിലായത്. ദേഹത്ത് മൊബൈൽ ക്യാമറയൊളിപ്പിച്ചാണ് ഇയാൾ പരീക്ഷ ഹാളിൽ കയറിയത്. ചോദ്യപേപ്പർ ലഭിച്ചയുടനെ സ്ക്രീൻ റെക്കോഡർ വഴി ചോദ്യ പേപ്പറിന്‍റെ ഫോട്ടോ എടുത്തു പുറത്തേക്ക് അയച്ചു. അതിനു ശേഷം ചോദ്യങ്ങളുടെ ഉത്തരങ്ങൾ ബ്ലുടൂത്ത് സ്പീക്കർ വഴി കേട്ടെഴുതുകയായിരുന്നു. 79 ചോദ്യങ്ങൾക്ക് ഇയാൾ ഉത്തരമെഴുതുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ, ബ്ലൂടൂത്ത് ഉപകരണങ്ങൾ തുടങ്ങിയവ ഇയാളിൽ നിന്ന് കണ്ടെടുത്തു. മൊബൈൽ ഫോണും ബ്ലൂടൂത്ത് ഉപകരണങ്ങളും ദേഹത്ത് ബെൽറ്റുപയോഗിച്ച് കെട്ടിവെച്ച നിലയിലായിരുന്നു. കംപ്യൂട്ടർ, കാൽക്കുലേറ്റർ, മൊബൈൽ ഫോൺ, ഹെഡ്ഫോൺ, സ്മാർട്ട്വാച്ച് തുടങ്ങി പെൻസിൽ ബോക്സിന് വരെ നിരോധനമുണ്ടായിരുന്ന പരീക്ഷയിലാണ് കോപ്പിയടി നടന്നത്.