കൊച്ചി: വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിംഗിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മാധ്യമ അവാർഡ് (അച്ചടി മാധ്യമം) മെട്രൊവാർത്ത അസോസിയറ്റ് എഡിറ്റർ എം.ബി.സന്തോഷിന്. 'അതീതം' പംക്തിയിൽ പ്രസിദ്ധീകരിച്ച 'ദാക്ഷായണി ബിസ്കറ്റും സംരംഭക വർഷവും' എന്ന ലേഖനമാണ് 50,000 രൂപയുടെ പുരസ്കാരത്തിനർഹമായത്.
വ്യവസായ ഡയറക്റ്റർ എസ്. ഹരികിഷോർ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, 'ദി ഹിന്ദു' ഡെപ്യൂട്ടി എഡിറ്റർ എ.എം. ജിഗീഷ് എന്നിവരടങ്ങിയ സമിതിയാണ് മാധ്യമ അവാർഡുകൾ നിശ്ചയിച്ചതെന്ന് വ്യവസായ മന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സർക്കാരിന്‍റെ ഈ വർഷത്തെ പരിസ്ഥിതി മാധ്യമ പുരസ്കാരം,നിയമസഭാ മാധ്യമ അവാർഡ്, സംസ്ഥാന ജൈവ വൈവിധ്യ പുരസ്കാരം ,റോട്ടറി ഫോർട്ട് മാധ്യമ പുരസ്കാരം എന്നിവയും സന്തോഷിന് ലഭിച്ചിരുന്നു.തിരുവനന്തപുരം പാൽക്കുളങ്ങര "ശ്രീരാഗ'ത്തിൽ പരേതനായ കെ. മാധവൻ പിള്ളയുടെയും കെ. ബേബിയുടെയും മകനാണ്. ഗവ.മെഡിക്കൽ കോളെജിൽ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പതോളജിസ്റ്റ് എൽ. പ്രലീമയാണ് ഭാര്യ. ഗവ. ആയുർവേദ കോളെജ് അവസാന വർഷ ബിഎഎംഎസ് വിദ്യാർഥി എസ്.പി ഭരത്, തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനീയറിങ് കോളെജിലെ രണ്ടാംവർഷ മെക്കാനിക്കൽ വിദ്യാർഥി എസ്.പി. ഭഗത് എന്നിവർ മക്കളാണ്. 'ഒന്നാം മരണം' ഉൾപ്പെടെ പത്തോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.