
കൊച്ചി: മുനമ്പത്തെ ഭൂമി എങ്ങനെ സിദ്ദിഖ് സേട്ടിന് ലഭിച്ചെന്ന് വഖഫ് ട്രൈബ്യൂണൽ. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് 1902 ലെ രേഖകൾ ഹാജരാക്കണമെന്ന് ട്രൈബ്യൂണൽ നിർദേശിച്ചു. സിദ്ദിഖ് സേട്ടിന് ലീസിന് നൽകിയ ഭൂമിയാണെങ്കിൽ അത് വഖഫ് ഭൂമിയാകില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി. കേസ് ജനുവരി 25ന് പരിഗണിക്കാൻ മാറ്റി.
ഭൂമി ലീസ് നൽകിയതാണോ എന്നും എങ്കിൽ അത് വഖഫ് ഭൂമി ആകുമോയെന്നും ട്രൈബ്യൂണൽ ചോദിച്ചു. ഇഷ്ടദാനം നൽകിയത് ആകാം എന്ന് എതിർഭാഗം പറഞ്ഞു. എന്നാൽ തെളിവ് ഉണ്ടോയെന്ന് കോടതി ചോദിച്ചു. രാജാവ് ഭൂമി ലീസ് നൽകിയതാവില്ലെ എന്നും സിദ്ദിഖ് സേട്ടിന് ഭൂമി ആര് നൽകിയെന്നും കോടതി ചോദിച്ചു. വിവാദം ഉള്ള വിഷയമാണെന്ന് കോടതി പറഞ്ഞു. സമൂഹത്തെയും, കോടതിയെയും വേർതിരിക്കാൻ ആകില്ല എന്ന് കോടതി വ്യക്തമാക്കി.
1902 ലെ രേഖ കൊണ്ടുവരണം എന്ന് കോടതി നിർദേശിച്ചപ്പോൾ വഖഫ് ബോർഡ് കൊണ്ടുവരണം എന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. രേഖകൾ കൊണ്ടുവരാതെ വിവാദം കൊണ്ട് നടന്നിട്ട് കാര്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. 1902 ലെ രേഖ ലീസാണെങ്കിൽ കേസ് തീർന്നു എന്ന് കോടതി വ്യക്തമക്കി. ലീസിന്‍റെ പേരിൽ വഖഫ് നില നിൽക്കില്ല എങ്കിൽ മലബാറിൽ ഒരു വഖഫും കാണില്ല. ജനുവരി 25 ന് രേഖ കൊണ്ടുവരാൻ സാധിക്കുമോ എന്ന് കോടതി ആരാഞ്ഞു. ആ രേഖ ഉണ്ടെങ്കിൽ മുനമ്പം കമ്മീഷനും നൽകാം. 1902 ലെ രേഖ കിട്ടിയില്ലെങ്കിൽ മാത്രം 1952 ലെ രേഖ പരിശോധിക്കണമെന്ന് കോടതി പറഞ്ഞു.
മുനമ്പത്തെ വിവാദ ഭൂമി ഫാറൂഖ് കോളജ് മാനേജ്മെന്‍റ് വില്‍പന നടത്തിയതെന്ന് കണ്ടെത്തി 2019 ല്‍ വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി വഖഫ് രജിസ്റ്ററില്‍ ചേര്‍ത്തിരുന്നു. സബ് രജിസ്ട്രോര്‍ ഓഫീസില്‍ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തു. ഈ രണ്ട് തീരുമാനങ്ങളും ചോദ്യം ചെയ്താണ് ഫറൂഖ് കോളെജ് മാനേജ്മെന്‍റ് കമ്മിറ്റി വഖഫ് ട്രൈബ്യൂണലിനെ സമീപിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നുള്ളതാണ് ഫറൂഖ് കോളെജ് മാനേജ്മെന്‍റിന്‍റെ വാദം. 2019ല്‍ മുനമ്പം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്‍റെ വിധി, ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിന്‍വലിക്കണമെന്നാണ് ഫറൂഖ് കോളെജ് മാനേജ്മെന്‍റിന്‍റെ ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്.