

എ.വി. ജയന്‍
വയനാട്: വയനാട് സിപിഎമ്മില്‍ പൊട്ടിത്തെറി. മുതിര്‍ന്ന സിപിഎം നേതാവും പൂതാടി ഗ്രാമപഞ്ചായത്ത് അംഗവുമായ എ.വി. ജയന്‍ പാര്‍ട്ടി വിട്ടു. ജില്ലാ സമ്മേളനം മുതല്‍ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണ്. സിപിഎമ്മില്‍ തുടര്‍ന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നും അതിനാലാണ് പാർട്ടി വിടുന്നതെന്നും എ.വി. ജയന്‍ പ്രതികരിച്ചു.
ജില്ലാ സമ്മേളനം കഴിഞ്ഞതുമുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണ്. സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ. റഫീഖ് എന്നിവർക്കെതിരേ താൻ ഉന്നയിച്ച വിമർശനമാണ് തനിക്കെതിരേ ആയുധമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 35 കൊല്ലം പാര്‍ട്ടിക്ക് വേണ്ടി പൂര്‍ണമായി സമര്‍പ്പിച്ചു. തന്നെ വേട്ടയാടാന്‍ ചിലര്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ കുറച്ചു കാലമായി നേരിടുന്ന കടുത്ത അവഗണന ഇനിയും സഹിച്ച് മുന്നോട്ടുപോകാനില്ല. പാര്‍ട്ടി സംഘടനാ സംവിധാനത്തില്‍ നിന്നും മാറി നില്‍ക്കുകയാണ്. ആരെയും വെല്ലുവിളിക്കാനില്ലെന്നും നമ്മളെ അവഗണിക്കുന്നയിടത്ത് സാന്നിധ്യമായി നിന്ന്, പിടിച്ചു കയറാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ലെന്നും ജയൻ പ്രതികരിച്ചു.