
വയനാട് ദുരന്തം: വായ്പ എഴുതിത്തള്ളുന്നതില്‍ തീരുമാനമായില്ലെന്ന് കേന്ദ്രം
കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളുന്നതില്‍ അന്തിമ തീരുമാനമായില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തമുണ്ടായി ഒരു വർഷം കഴിഞ്ഞെന്ന് ഓർമിപ്പിച്ച കോടതി എപ്പോൾ തീരുമാനമെടുക്കാനാകുമെന്നു ചോദിച്ചു. കേന്ദ്ര തീരുമാനം വൈകരുതെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച ഹർജികൾ അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും.
സംസ്ഥാനത്തെ ബാങ്കുകൾ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളിയെന്നും, അത് മാതൃകയാക്കിക്കൂടേയെന്നും കേന്ദ്രസർക്കാരിനോട് കോടതി ആരാഞ്ഞു. എന്നാൽ, ദുരന്തബാധിതര്‍ക്കായി പദ്ധതി തയാറാക്കിയിട്ടുണ്ടെന്നായിരുന്നു സർക്കാരിന്‍റെ മറുപടി.
104 കോടി രൂപ 18 പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.50 കോടി രൂപയുടെ 7പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. മറ്റ് പദ്ധതികള്‍ക്ക് ഉടന്‍ ഭരണാനുമതി നല്‍കുമെന്നും മൂന്ന് സ്‌കൂളുകളുടെ കെട്ടിട നിര്‍മാണത്തിനായി 23 കോടി രൂപ ചെലവഴിക്കുമെന്നും സർക്കാർ കോടതിയിൽ സത്യവാങ്മൂലം നൽകി.