''കെ. സുരേന്ദ്രൻ വയനാട്ടിൽ പലചരക്ക് വിൽപ്പന തുടങ്ങി'', ഭക്ഷ്യ കിറ്റുകൾ പിടികൂടിയതിനെക്കുറിച്ച് ടി. സിദ്ദിഖ്

കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ ഭക്ഷ്യകിറ്റുകൾ ഓർഡർ ചെയ്തത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്ന് കണ്ടെത്തിയിരുന്നു
t siddique against k surendran on food kit
k surendran, t siddique

ബത്തേരി: സുൽത്താൻ ബത്തേരിയിൽനിന്നും രണ്ടായിരത്തോളം ഭക്ഷ്യകിറ്റുകൾ പിടികൂടിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാവും കൽപറ്റ എം.എൽ.എയുമായ ടി. സിദ്ദിഖ്. വോട്ടർമാർക്ക് വിതരണം ചെയ്യാൻ വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർഥി കെ. സുരേന്ദ്രനാണ് ഭക്ഷ്യകിറ്റ് ലോറി എത്തിച്ചതെന്ന് ടി. സിദ്ദിഖ് ആരോപിച്ചു.

തോൽവിയുടെ ആഘാതം കുറക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും പറഞ്ഞ ടി. സിദ്ദിഖ് വയനാട്ടിൽ സുരേന്ദ്രൻ പലചരക്ക് വിൽപന തുടങ്ങിയെന്നും പരിഹസിച്ചു.

കോൺഗ്രസ് നടത്തിയ അന്വേഷണത്തിൽ ഭക്ഷ്യകിറ്റുകൾ ഓർഡർ ചെയ്തത് ബി.ജെ.പി പ്രാദേശിക നേതാക്കളാണെന്ന് കണ്ടെത്തിയിരുന്നു. രണ്ടായിരത്തോളം ഭക്ഷ്യകിറ്റുകളുമായി എത്തിയ ചരക്കു വാഹനം കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിച്ചെടുത്തത്.

വോട്ടര്‍മാരെ സ്വാധീനിക്കാനായി കിറ്റുകള്‍ കൊണ്ടുപോകുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് വാഹനം പരിശോധിച്ചത്. ചുള്ളിയോട് ഭാഗത്തേക്കാണ് കിറ്റുകൾ കൊണ്ടുപോവുന്നതെന്നാണ് വിവരം ലഭിച്ചത്. ഒരാള്‍ കിറ്റ് ബുക്കുചെയ്യുകയായിരുന്നെന്നും ഫോണിലൂടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കിറ്റ് വാഹനത്തില്‍ കയറ്റിയതെന്നുമാണ് ഡ്രൈവര്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

സുല്‍ത്താന്‍ബത്തേരി ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് കിറ്റുകള്‍ പിടികൂടിയത്. കിറ്റുകള്‍ തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡിന് കൈമാറി. കൂടുതൽ വിവരങ്ങൾ ശേഖരിച്ച് തുടർനടപടിയിലേക്ക് കടക്കുമെന്ന് ജില്ലാ കലക്‌ടറായ രേണു രാജ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.