കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ജീവനുകൾ പൊലിയുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. 2 പേരാണ് ഒരാഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
സർക്കാരിന്റെയും വനംവകുപ്പിന്റെയുടെയും കെടുകാര്യസ്ഥതയ്ക്കെതിരെയാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വയനാട്ടിൽ 17 ദിവസത്തിനുള്ളിൽ മൂന്നു പേർ കൊല്ലപ്പെട്ട സാഹചര്യത്തിൽ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് എൽ.ഡി.എഫ് ഹർത്താൽ നടത്തുന്നത്.
അതേസമയം കഴിഞ്ഞ ദിവസം രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വച്ച് കാട്ടാന ആക്രമിച്ചതിനെ തുടർന്ന് പരിക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോൾ (55) മരിച്ചിരുന്നു. ഇന്നത്തെ റിപ്പോർട്ട് അനുസരിച്ച് ഒരാഴ്ചയായിട്ടും പിടികൊടുക്കാത്ത ബേലൂര്‍ മഖ്‌ന ഇരുമ്പ് പാലം കോളനിക്കടുത്തുണ്ടെന്ന് ദൗത്യ സംഘത്തിന് സിഗ്‌നല്‍ കിട്ടി. ജനവാസ മേഖലയാണ് വയനാട്ടിലെ ഇരുമ്പു പാലം കോളനി. രാത്രിയില്‍ ആന കട്ടിക്കുളം-തിരുനെല്ലി റോഡ് മുറിച്ചുകടന്നു. വനംവകുപ്പ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.