

വയനാട് തുരങ്ക പാത നിർമാണം തുടരും
കൊച്ചി: വയനാട് തുരങ്ക പാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി. നിർമാണം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജിയാണ് തള്ളിയത്. തുരങ്ക പാത നിർമിക്കുന്ന സമയത്ത് ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.
കിഫ്ബി ധനസഹായത്താൽ 2134 കോടി രൂപ ചെലവഴിച്ചാണ് തുരങ്കപാതയുടെ നിർമാണം നടക്കുന്നത്. ഇന്ത്യയിലെ ദൈർഘ്യമേറിയ രണ്ടാമത്തെ ട്വിൻട്യൂബ് ടണലാണ് കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് നിർമിക്കുന്നത്.
കൊച്ചി-ബെംഗലുരൂ വ്യവസായിക ഇടനാഴിയുടെ ഭാഗമായതും ടൂറിസം മേഖലയിൽ അനന്തമായ സാധ്യതകളുടെ വാതിൽ തുറക്കുന്നതുമായ ഈ തുരങ്കപാത കേരളത്തിന്‍റെ വികസനരംഗത്ത് വൻ മാറ്റത്തിന് ഇടവരുത്തും. പദ്ധതി പൂർത്തിയാക്കുന്നതോടെ താമരശേരി ചുരത്തിലെ തിരക്ക് കുറയും. കോഴിക്കോട്-വയനാട് യാത്ര സുഗമമാവുകയും യാത്രാസമയം ലാഭിക്കാനും ആകും. ആനക്കാംപൊയിലിൽ നിന്നും മേപ്പാടിയിലെ കള്ളാടി വരെയാണ് തുരങ്കപാത വരുന്നത്.