

കല്‍പറ്റ: വയനാട്ടിൽ അതിഥി തൊഴിലാളിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ യുപി സ്വദേശിയുടെ ഭാര്യയും അറസ്റ്റിൽ. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുപി സ്വദേശി മുഹമ്മദ് ആരിഫിനെ (38) പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇയാളുടെ ഭാര്യ സൈനബയാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് വയനാട് വെള്ളമുണ്ടയില്‍ മുഹമ്മദ് ആരീഫ് എന്ന യുവാവ് പിടിയിലാവുന്നത്. മൃതദേഹത്തിന്‍റെ ഭാഗങ്ങളടങ്ങിയ ബാഗുകള്‍ മൂളിത്തോട് പാലത്തിനടിയില്‍നിന്ന് പൊലീസ് കണ്ടെത്തി. കൊലയ്ക്ക് സൈനബ് ഒത്താശ ചെയ്തുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് വെള്ളമുണ്ട കാപ്പിക്കണ്ടിയില്‍ താമസിച്ചിരുന്ന മുറിയില്‍ വച്ച് മുഹമ്മദ് ആരീഫ് മുഖീബിനെ കൊലപ്പെടുത്തിയത്. കഴുത്തു മുറുക്കി കൊലപ്പെടുത്തി മൃതദേഹം 2 കഷ്ണങ്ങളാക്കി മൂളിത്തോട് പാലത്തിന് ഇരു ഭാഗത്തുമായി എറിയുകയായിരുന്നു. ബാഗുകള്‍ ഓട്ടോയില്‍ കയറ്റി വലിച്ചെറിയുകയായിരുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. ഉത്തർപ്രദേശിലേക്ക് ഞായറാഴ്ച തിരികെ പോകാനിരിക്കെയാണ് മുഹമ്മദ് ആരീഫ് കൊലപാതകം നടത്തിയത്.