
ന്യൂഡൽഹി: ഹേമകമ്മിറ്റിക്കെതിരേ മാല പാർവതി നൽകിയ ഹർജിക്കെതിരേ ഡബ്ല്യുസിസി. ഹേമ കമ്മിറ്റിക്ക് മുന്നില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന മാല പാര്‍വതിയുടെ ആവശ്യത്തെ ഡബ്ല്യുസിസി സുപ്രീം കോടതിയില്‍ എതിര്‍ക്കും. നടിയുടെ ഹർജിയിൽ കക്ഷി ചേരാൻ ഡബ്ല്യുസിസി അപേക്ഷ നൽകി. മാല പാര്‍വതി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി അപ്രസക്തമാണ് എന്നാണ് ഡബ്ല്യുസിസി അപേക്ഷയില്‍ പറയുന്നു.
പഠനമാണ് എന്നു പറഞ്ഞാണ് കമ്മിറ്റി മൊഴി രേഖപ്പെടുത്തിയത്. അതു വിശ്വസിച്ച് കേട്ടുകേൾവികൾ പോലും പങ്കു വച്ചു. ആ മൊഴികളുടെ അടിസ്ഥാനത്തിൽ ഇപ്പോൾ പലരെയും ചോദ്യം ചെയ്യുകയാണ്. തന്‍റെ മൊഴിയുടെ പേരിൽപലരും മാനസിക സമ്മർദത്തിലാണെന്നും ഹേമ കമ്മിറ്റിയുടേത് വിശ്വാസ വഞ്ചനയാണെന്നും മാലാ പാർവതി ആരോപിച്ചു.
കേസിൽ താത്പര്യമില്ലെന്ന് പല തവണ വ്യക്തമാക്കിയിരുന്നുവെന്നും നടി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കേയാണ് പുതിയ ആരോപണം പുറത്തു വന്നിരിക്കുന്നത്.