

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് ക്ഷേമ പെന്‍ഷൻ വിതരണത്തിന് സർക്കാർ; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രത്യേക അനുമതി തേടും
തിരുവനന്തപുരം: ജൂൺ മാസത്തെ ക്ഷേമ പെന്‍ഷൻ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുൻപ് വിതരണം ചെയ്യാൻ സർക്കാർ നീക്കം. എല്ലാ മാസവും അവസാന ആഴ്ചകളിൽ നൽകാറുള്ള പെൻഷൻ ഇത്തവണ തെരഞ്ഞെടുപ്പിന് മുൻപ് അക്കൗണ്ടുകളിലെത്തിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
ക്ഷേമപെൻഷൻ സംബന്ധിച്ച കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്‍റെ പരാമർശം പെൻഷൻ കൈപ്പറ്റുന്ന സാധാരണക്കാരെ കൈക്കൂലിക്കാരാക്കുന്നതാണെന്ന് ആരോപിച്ച് ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ പോര് മുറുകിയതോടെ, നിലമ്പൂരിലെ പ്രധാന പ്രചാരണ വിഷയമായി ക്ഷേമപെൻഷൻ മറിയിരുന്നു.
ഈ സാഹചര്യത്തിൽ വോട്ടെടുപ്പിന് മുന്നോടിയായി പെൻഷൻ വിതരണം നടത്തുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.
ജൂൺ 19 നാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായി പണം വിതരണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രത്യേക അനുമതി തേടേണ്ടിവരും. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ നിലമ്പൂർ മണ്ഡലത്തിലെ ഗുണഭോക്താക്കൾക്ക് പെൻഷൻ എത്തിക്കുന്നതിന് തടസങ്ങളുണ്ട്.
കമ്മിഷന്‍റെ അനുമതി ലഭിച്ചാൽ ഇത്തവണ തെരഞ്ഞെടുപ്പിന് മുന്നോടിയായി പെൻഷൻ തുക ഉപയോക്താക്കൾക്ക് കൈകളിലേക്കും അക്കൗണ്ടുകളിലേക്കും എത്തും.