
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ ക്രമക്കേടുകളിൽ കടുത്ത നടപടികളെടുക്കാന്‍ തീരുമാനിച്ച് ധന വകുപ്പ്. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന എല്ലാ ഉദ്യോഗസ്ഥർക്കെതിരെയും വിജിലൻസ് അന്വേഷണത്തിന് ധന മന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിട്ടു. ഇതുമായതി ബന്ധപ്പെട്ട് സ്വീകരിക്കുന്ന തുടർ നടപടികൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ പുരോഗതി ഒരോ മാസവും വിലയിരുത്തണമെന്നും ധന വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് വിജിലൻസ് അന്വേഷണമുണ്ടാവുക. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിലെ പെൻഷൻ ഗുണഭോക്താക്കളെ സംബന്ധിച്ച് മലപ്പുറം ധനകാര്യ പരിശോധനാ വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായാണ് ഇപ്പോഴത്തെ വിജിലൻസ് ആന്‍റി കറപ്‌ക്ഷൻ ബ്യൂറോയുടെ അന്വേഷണം.
കോട്ടക്കല്‍ നഗരസഭയിലെ ഏഴാം വാര്‍ഡിലെ പെന്‍ഷന്‍ ക്രമക്കേടിലാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴാം വാര്‍ഡിലെ 42 സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 38 പേരും അനര്‍ഹരാണെന്നാണ് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയത്. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയിരുന്നവരില്‍ ചിലര്‍ക്ക് ബിഎംഡബ്ലിയു പോലുള്ള ആഡംബര കാര്‍, വലിയ വീടുകൾ, എയർ കണ്ടീഷണർ എന്നിവ സ്വന്തമായുണ്ട്. ഇവരില്‍ ചിലര്‍ ഭാര്യയും ഭര്‍ത്താവും അടക്കം സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവരും ഉള്‍പ്പെടുന്നു. മിക്കവരുടെയും വീട് 2000 ചതുരശ്ര അടി തറ വിസ്‌തൃതിയിലും കൂടുതൽ വലുപ്പമുള്ളതാണെന്നും കണ്ടെത്തി. ഉദ്യോഗസ്ഥ തലത്തിലുള്ള ഒത്താശയോടു കൂടി മാത്രമേ ഇത്ര വലിയ ക്രമക്കേട് ഉണ്ടാകൂ എന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ധനവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.