

സംസ്ഥാനത്ത് ക്ഷേമപെൻഷൻ 2000 രൂപയാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിച്ച് സർക്കാർ. 400 രൂപയാണ് വർധിപ്പിച്ചത്. 1600 രൂപയായിരുന്നു സംസ്ഥാനത്ത് ക്ഷേമ പെൻഷനായി നൽകി വന്നിരുന്നത്. ഇതിൽ നിന്നാണ് രണ്ടായിരം രൂപയായി ഉയർത്തിയത്.
ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആംഗൻവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം ആയിരം രൂപ വീതം വർധിപ്പിച്ചു. പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും. ഈ ഇനത്തിൽ പ്രതിവർഷം 250 കോടി രൂപ ചെലവാകും.
സാക്ഷരതാ പ്രേരക്മാരുടെ ഓണറേറിയം 1000 രൂപയായി വർധിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക രണ്ട് ഗഡു ഈ വർഷം അനുവദിച്ചിരുന്നു. ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും. നവംബറിൽ വിതരണം ചെയ്യുന്ന പെൻഷൻ, ശമ്പളം എന്നിവയ്ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും.
നൈപുണ്യ വികസന കോഴ്സിൽ പഠിക്കുന്നവർക്കായി 1000 രൂപ വീതം സർക്കാർ സഹായം ലഭ്യമാക്കും. പാചകത്തൊഴിലാളികളുടെ പ്രതിദിന കൂലി 50 രൂപ വർധിപ്പിക്കും. ഗസ്റ്റ് ലക്ചർമാരുടെ പ്രതിമാസ വേതനം പരമാവധി 2,000 രൂപ വർധിപ്പിക്കും.
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് എല്ലാ മാസവും സാമ്പത്തിക സഹായം ലഭ്യമാക്കും. മഞ്ഞ, പിങ്ക് കാർഡുകളിലെ വിഭാഗത്തിൽപ്പെട്ട മറ്റ് പെൻഷനുകളൊന്നും ലഭിക്കാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ വീതം സ്ത്രീ സുരക്ഷാ പെൻഷൻ നൽകും.
പ്രീപ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിക്കും. റബർ ഉത്പാദന ഇൻസന്റീവ് പ്രകാരം റബർ കർഷകർക്ക് നൽകിവരുന്ന റബറിന്റെ താങ്ങുവില 180ൽ നിന്നും 200 ആക്കി. നെല്ലിന്റെ സംഭരണവില 28.20 രൂപയിൽ നിന്ന് 30 രൂപയാക്കി.