

മമത ബാനർജി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരേ പ്രതിഷേധവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഡൽഹിക്ക്. എസ്ഐആറിനെതിരേയുള്ള സംസ്ഥാനത്തെ പോരിനിടെയാണ് മമത ഡൽഹിയിലേക്ക് പ്രതിഷേധവുമായി വരുന്നത്. സംസ്ഥാനത്തെ എസ്ഐആർ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളിൽ മമത ബാനർജി അസ്വസ്ഥയാണ്. ഇക്കാര്യം ഉന്നയിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിരവധി കത്തുകൾ അയച്ചിരുന്നു. എന്നാൽ കമ്മീഷണറുടെ പ്രതികരണത്തിൽ മമത തൃപ്തയല്ല.
ഈ സാഹചര്യത്തിൽ പ്രതിഷേധം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായാണ് വിവരം. പാർലമെന്‍റ് സമ്മേളനം നടക്കുന്ന സമയത്താകും മമത പ്രതിഷേധം നടത്തുകയെന്നാണ് വിവരം.
കഴിഞ്ഞ നവംബർ 4നാണ് പശ്ചിമബംഗാളിൽ എസ്ഐആർ പ്രക്രിയ ആരംഭിച്ചത്. അതേദിവസം തന്നെ മമത ബാനർജിയും അഭിഷേക് ബാനർജിയും കൊൽക്കത്തയിലെ തെരുവുകളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എസ്ഐആർ മൂലം ബംഗാളിൽ ദിവസവും മൂന്നോ നാലോ പേർ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് മമത നേരത്തെ ആരോപിച്ചിരുന്നു. ഇതുവരെ 110 പേരാണ് മരിച്ചതെന്ന് മമത പറഞ്ഞു. ഇതിന് കാരണം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസർക്കാരുമാണെന്ന് മമത ആരോപിച്ചു.