
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് ആര്‍ എസ് പി നേതാവ് എന്‍ കെ.പ്രേമചന്ദ്രന്‍ എംപി. ഇടനിലക്കാരനെ അയച്ച് 30 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിൽ പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന്‍ മാത്രമാണ് മാനനഷ്ട കേസ് നൽകിയത്,പിണറായി എന്തുകൊണ്ടാണ് കേസ് നൽകാത്തതെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മൗനം ആരോപണം സമ്മതിക്കുന്നതിന് തുല്യമാമെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, സ്വപ്നക്കും വിജേഷിനുമെതിരായ സിപിഎം പരാതി ക്രൈംബ്രാഞ്ചിന് കൈമാറും. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷിന്‍റെ പരാതിയിലാണ് ഇരുവർക്കുമെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയത്. സ്വപ്നക്കെതിരെ വിജേഷ് പിള്ള നൽകിയ പരാതി നിലവിൽ കണ്ണൂർ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. അതിന് സമാനമായ കേസെന്ന നിലയിലാണ് സിപിഎം നൽകിയ പരാതിയും ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചത്.