ബന്ദിപ്പൂർ: വന്യജീവി ശല്യം തടയുന്നതിൽ കേരളവും കർണാടകയും തമ്മിൽ അന്തർ സംസ്ഥാന സഹകരണ കരാർ ഒപ്പുവച്ചു. വന്യജീവി ശല്യം രൂക്ഷമാവുന്ന പശ്ചാത്തലത്തിൽ ബന്ദിപ്പൂരിൽ ചേർന്ന വനംമന്ത്രിമാരുടെ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും കരാറിൽ ഒപ്പു വച്ചത്. തമിഴ്നാട്ടില്‍നിന്നുള്ള വനം മന്ത്രി എം. മതിവേന്ദൻ യോഗത്തില്‍ എത്താത്തതിനാല്‍ ഒപ്പിട്ടിട്ടില്ല. മന്ത്രി വരാത്തതിനാല്‍ ഒപ്പുവെച്ചില്ലെങ്കിലും തമിഴ്നാടും കരാറിന്‍റെ ഭാഗമായിരിക്കും. വിഭവ വിവരകൈമാറ്റങ്ങൾക്ക് പ്രാമുഖ്യം നൽകിയാണ് ഉടമ്പടി.
4 ലക്ഷ്യങ്ങളാണ് പ്രധാനമായും കരാറിലുള്ളത്. മനുഷ്യ- മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക, പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ കാലതാമസം ഒഴിവാക്കുക, വിവരങ്ങൾ വേഗത്തിൽ കൈമാറുക, അടിസ്ഥാന സൗകര്യ വികസനം- എന്നിവയാണ് കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന പ്രധാന 4 ലക്ഷ്യങ്ങൾ.