
പത്തനംതിട്ട: നാരങ്ങാനത്ത് രാത്രിയിൽ പന്നിയെ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ രക്തം വാർന്ന് മരിച്ചു. നാരങ്ങാനം കടമ്മനിട്ട വാലയിൽ പരേതനായ ഗോപാലകൃഷ്ണനാ ചാരിയുടെ മകൻ രഞ്ജു (32)വാണ് മരിച്ചത്.
അലൂമിനിയം ഫേബിക്കേഷൻ വർക്കു കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി ആലുങ്കൽ ജംഗ്ഷന് സമീപം ആലുങ്കൽ - നെല്ലിക്കാല റോഡിൽ വെച്ചാണ് സംഭവം.
അതേസമയം റോഡിൽ യുവാവ് വീണു കിടക്കുന്നത് കണ്ട് സമീപവാസി ആംബുലൻസ് വിളിച്ചിട്ടും വന്നില്ല എന്നും പരാതി ഉയർന്നു. പിന്നീട് ആറന്മുള സ്റ്റേഷനിൽ നിന്നും പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. പോലീസ് എത്തിയപ്പോഴേക്കും ആൾ മരിച്ചിരുന്നു. സംസ്കാരം പിന്നീട്. കുമാരിയാണ് മാതാവ് ചിഞ്ചു ഏക സഹോദരിയാണ്.
രാത്രിയായാൽ റോഡിൽ പന്നികളുടെ ശല്യം കാരണം കാൽനടയാത്രയും ഇരുചക്രവാഹനയാത്രയും അസാദ്ധ്യമായിരിക്കുകയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനാൽ കൃഷിക്കാർ കൃഷിയുപേക്ഷിച്ചു കൃഷിസ്ഥലം മുഴുവൻ കാടുകയറി കിടക്കുകയാണ്. പന്നികൾ പെരുകുന്നതിന് ഇതും കാരണമാകുന്നു. ഇതിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെയും കൃഷിക്കാരുടേയും ആവശ്യം അധികൃതൻ പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.