ജീവനുംകൊണ്ട് ഓടിയപ്പോൾ കരുണ കാട്ടിയത് കാട്ടാന

''ഒരു രാത്രി മുഴുവൻ ആനയ്ക്കടുത്തു നിന്നിട്ടും അതൊന്നും ചെയ്തില്ല''
Wild elephant and Wayanad landslide survivor
ജീവനുംകൊണ്ട് ഓടിയപ്പോൾ കരുണ കാട്ടിയത് കാട്ടാനAI image by freepik.com
Updated on

വയനാട്: പ്രകൃതി കലിതുള്ളിയ രാത്രിയിൽ ജീവനുവേണ്ടി ഓടിയപ്പോൾ തങ്ങളോട് കാട്ടാനയും കരുണകാട്ടിയെന്ന് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്ന വയോധിക സുജാത പറയുന്നു. തേയിലത്തോട്ടത്തിൽ തൊഴിലാളിയായിരുന്നു സുജാത.

''ഉരുൾപൊട്ടലുണ്ടായാപ്പോൾ പേരക്കുട്ടിയെയും ചേർത്തുപിടിച്ച് നീന്തി. കര കണ്ടപ്പോൾ ഓടി കാട്ടിൽ കുന്നിൻമുകളിലെത്തി. അവിടെ നിന്നശേഷമാണു കാണുന്നത്, തൊട്ടടുത്ത് കൊമ്പനാന. വലിയൊരു ദുരന്തത്തിൽ നിന്നാണു രക്ഷപെട്ടതെന്നും ഒന്നും ചെയ്യരുതേ എന്നും അതിനോടു പറഞ്ഞു. ഒരു രാത്രി മുഴുവൻ ആനയ്ക്കടുത്തു നിന്നിട്ടും അതൊന്നും ചെയ്തില്ല''- സുജാത പറയുന്നു.

വലിയൊരു ശബ്ദം കേട്ട് നിമിഷങ്ങൾക്കുള്ളിൽ ചെളിവെള്ളം വീട്ടിൽ നിറയുകയായിരുന്നെന്നു സിറാജുദ്ദീൻ. പിന്നാലെ പാറയും മരങ്ങളും വന്നിടിച്ച് വീടും ആകെയുള്ള ജീവനോപാധിയായ ഓട്ടോറിക്ഷയും തകർന്നു. ഉരുൾപൊട്ടലിനു മുൻപ് ഭൂമി കുലുങ്ങുന്നതായി തോന്നിയെന്നും മണ്ണിന്‍റെ വല്ലാത്തൊരു മണമുണ്ടായെന്നും അദ്ദേഹം.

സെക്യൂരിറ്റിഗാർഡായി ജോലി ചെയ്യുന്ന ഗണേഷിന് സഹോദരി, അവരുടെ മകൻ, മകന്‍റെ ഭാര്യ, പേരക്കുട്ടികൾ തുടങ്ങിയവരെയെല്ലാം നഷ്ടമായി. ജോലി കഴിഞ്ഞു രാത്രി വീട്ടിലെത്തുമ്പോൾ ചെളിവെള്ളം ഒഴുകിവരുന്നതാണു കണ്ടത്. ഉറങ്ങിക്കിടന്ന ഭാര്യയെ ഞാൻ വിളിച്ചുണർത്തി. തുടർന്ന് കുന്നിൻമുകളിലേക്ക് ഓടിക്കയറി. ആദ്യ ഉരുൾപൊട്ടലിൽ തന്നെ സഹോദരിയുടെ വീട് ഒലിച്ചുപോകുന്നതു ഞാൻ കണ്ടു- ഗണേഷ് പറഞ്ഞു. തന്‍റെ മക്കൾ മാനന്തവാടിയിലെ ബന്ധുവിന്‍റെ വീട്ടിലായിരുന്നതിനാൽ രക്ഷപെട്ടെന്നും ഗണേഷ്.

logo
Metro Vaartha
www.metrovaartha.com