സമരം അവസാനിപ്പിച്ചു; ബിജുവിന്‍റെ കുടുംബത്തിന് ഇന്നു തന്നെ 10 ലക്ഷം രൂപ നൽകും
പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വട്ടപ്പാറ സ്വദേശി ബിജു മാത്യുവിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഇതിൽ 10 ലക്ഷം രൂപ ഇന്ന് തന്നെ നൽകും.
റാന്നി ഡിഎഫ്ഒ, പത്തനംതിട്ട എസ്പി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പുരോഹിതർ, എംപി ആന്‍റോ ആന്‍റണി, അനിൽ ആന്‍റണി തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിലാണ് ഇക്കാര്യം തീരുമാനമായത്. ബിജുവിന്‍റെ മകന് താല്‍ക്കാലിക ജോലി നല്‍കും. പിന്നീട് ഒഴിവു വരുന്ന മുറയ്ക്ക് സർക്കാർ ജോലി സ്ഥിരമാക്കും.
ബിജുവിനെ ആക്രമിച്ച കാട്ടാനയെ വെടിവെച്ചു കൊല്ലാനും യോഗത്തില്‍ തീരുമാനിച്ചു. നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കണമല ഡെപ്യൂട്ടി റേഞ്ചര്‍ കമലാസനനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിക്കും. സുരക്ഷയ്ക്ക് താത്കാലിക വാച്ചർമാരെ നിയമിക്കാനും കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനിച്ചു. ചര്‍ച്ചയില്‍ പ്രശ്നപരിഹാരമായതോടെ രാവിലെ മുതല്‍ കണമലയില്‍ നാട്ടുകാര്‍ നടത്തി വന്ന സമരവും അവസാനിപ്പിച്ചു.