
കാട്ടാന ചെരിഞ്ഞ സംഭവം: വിശദ അന്വേഷണം നടത്തുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍
പത്തനംതിട്ട: കോന്നിയില്‍ കൈതച്ചക്ക കൃഷിയിടത്തിനു സമീപം കാട്ടാന ചെരിഞ്ഞ സംഭവത്തില്‍ വനം വിജിലന്‍സ് വിഭാഗം വിശദമായ അന്വേഷണം നടത്തുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. കോന്നി ഡിവിഷനിലെ നടുവത്തുമൂഴി റെയ്ഞ്ചിലെ കീഴില്‍പാടം സ്റ്റേഷന്‍റെ പരിധിയിലുള്ള കൈതച്ചക്ക കൃഷിയിടത്തിനു സമീപമാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
നേരത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രൂപീകരിച്ച മൂന്നംഗ സമിതിയുടെ അന്വേഷണത്തിന് പുറമെയാണ് പുതിയ അന്വേഷണം. സൗരോര്‍ജ വേലിയില്‍ നിന്നു ഷോക്കേറ്റാണ് കാട്ടാന ചെരിഞ്ഞതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയേ ഇതു സ്ഥിരീകരിക്കാൻ സാധിക്കൂ.
സംഭവം കണ്ടെത്തുന്നതിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും കാലതാമസം നേരിട്ടതായി ബോധ്യപ്പെട്ടതിനാല്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് മനഃപൂര്‍വമായ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നും വിജലന്‍സ് വിഭാഗം പരിശോധിക്കുമെന്ന് വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ഈ സംഭവവുമായി ബന്ധപ്പെട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ലഭിച്ച പരാതിയിലെ ആരോപണങ്ങള്‍ കൂടി പരിഗണിച്ചാണ് വിജിലന്‍സ് വിഭാഗം സമഗ്രമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.