
സാന്ദ്ര
കൊച്ചി: ഫ്ലാറ്റുകൾ വാടകയ്‌ക്കെടുത്ത് ഉടമ അറിയാതെ ഒഎൽഎക്സിലൂടെ വിൽപ്പന നടത്തുന്ന സംഘത്തിലെ യുവതി അറസ്റ്റിൽ. മലബാർ സർവീസ് അപ്പാർട്ട്മെന്‍റ് എൽഎൽപി കമ്പനി ഉടമയായ സാന്ദ്ര (24) യെയാണ് തൃക്കാക്കര പൊലീസ് പിടികൂടിയത്. ഒരേ ഫ്ലാറ്റുകൾ കാട്ടി മൂന്ന് പേരിൽ നിന്ന് ഏകദേശം 20 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് സാന്ദ്ര പിടിയിലായത്.
കാക്കനാട്ടെയും പരിസരപ്രദേശത്തെയും ഫ്ലാറ്റുകളും അപ്പാര്‍ട്ട്‌മെന്‍റുകളും വാടകയ്‌ക്കെടുത്ത ശേഷമാണ് തട്ടിപ്പ്. ഈ ഫ്ലാറ്റുകള്‍ ഒഎല്‍എക്‌സില്‍ പണയത്തിന് നല്‍കാമെന്ന് പരസ്യം നല്‍കി ആവശ്യക്കാരെ ആകര്‍ഷിക്കുകയും. വന്‍ തുക വാങ്ങി കരാറുണ്ടാക്കുകയുമാണ് ചെയ്തത്.
കാക്കനാട് മാണിക്കുളങ്ങര റോഡ് ഗ്ലോബല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്‍റിലെ ഫ്ലാറ്റ് 11 മാസത്തേക്ക് പണയത്തിനു ലഭിക്കാന്‍ പണം നല്‍കി തട്ടിപ്പിനിരയായവരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഉടമകളിലൊരാളായ യുവതി പിടിയിലായത്.