
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കലില്‍ യുവതിക്ക് ഭർതൃവീട്ടിൽ ക്രൂര മർദനം നേരിട്ടതായി പരാതി. സംഭവത്തില്‍ വയത്തൂര്‍ സ്വദേശി അഖിലിനും ഭര്‍തൃമാതാവിനുമെതിരേ പൊലീസ് കേസെടുത്തു. മര്‍ദനത്തില്‍ സാരമായി പരുക്കേറ്റ യുവതി നിലവിൽ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്കു പോകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം മർദനത്തിൽ കലാശിക്കുകയായിരുന്നു. ഭര്‍ത്താവ് അഖിലും ഭര്‍തൃമാതാവ് അജിതയും യുവതിയെ മുറിയില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി മൂന്നുദിവസം മര്‍ദിച്ചെന്ന് പരാതിയിൽ പറയുന്നു. കഴുത്തില്‍ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി ആരോപിക്കുന്നു.
ഗാര്‍ഹിക പീഡനമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെല്‍റ്റ് കൊണ്ടും മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്‌ഐആര്‍.
ചൊവ്വാഴ്ചയാണ് യുവതിയെ മുറിയില്‍ നിന്ന് തുറന്നുവിട്ടത്. 12 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം കുടുംബപ്രശ്‌നങ്ങള്‍ സ്ഥിരമായതോടെ യുവതി ഭര്‍ത്താവുമൊന്നിച്ചായിരുന്നില്ല താമസം.
അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി തിരിച്ചെത്തിയത്. പിന്നീടും ഇരുവരും തമ്മില്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായി.