റാന്നിയിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീയ്ക്ക് പരുക്ക്

Woman injured in wild boar attack in Ranni

റാന്നിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് പരുക്ക്

Updated on

പത്തനംതിട്ട: വനമേഖലയോട് ചേർന്ന മിനി സൂപ്പർമാർക്കറ്റിൽ ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സൂപ്പർമാർക്കറ്റിന്‍റെ ഉടമസ്ഥയായ ബീനയ്ക്കാണ് കൈയ്യ്ക്ക് പരുക്കേറ്റത്. പത്തനംതിട്ടയിലെ റാന്നിയിൽ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം.

വനമേഖലയിൽ നിന്ന് എത്തിയ കാട്ടുപന്നി അപ്രതീക്ഷിതമായി കടയിലേക്ക് ഓടിക്കയറി ബീനയെ ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് എത്തിയ പ്രദേശവാസികളാണ് കാട്ടുപന്നിയെ തുരത്തിയത്. ആളുകൾ എത്തിയതോടെ കാട്ടുപന്നി റോഡിലൂടെ ഓടി രക്ഷപ്പെട്ടു.

കട തുറന്നതിനു പിന്നാലെയാണ് കാട്ടുപന്നി എത്തിയതെന്നും ആക്രമിക്കാൻ വന്നപ്പോൾ കൈ കൊണ്ട് തടയുകയായിരുന്നെന്നും ബീന പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ബീനയുടെ കൈയ്യ്ക്ക് മൂന്നു സ്റ്റിച്ചുകളുണ്ട്.

പ്രദേശത്ത് കാട്ടുപന്നിയുടെ ശല്യം രൂക്ഷമാണെങ്കിലും ഇതാദ്യമായാണ് പട്ടാപകൽ കടയ്ക്കുള്ളിൽ പ്രവേശിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാട്ടുപന്നി ശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് ശക്തമായ പ്രതിരോധനടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com