
സീത
ഇടുക്കി: പീരുമേട് വനത്തിനുളളിൽ ആദിവാസി യുവതി കൊല്ലപ്പെട്ട സ്ഥലത്ത് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ച് പൊലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത കൊല്ലപ്പെട്ട മീൻമുട്ടി വനമേഖലയിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്.
കാട്ടാനകൾ പ്രദേശമാകെ ചവിട്ടിമെതിച്ച നിലയിലായിരുന്നു. സീതയും ഭർത്താവും കുട്ടികളും കൊണ്ടുപോയ അരിയും മറ്റ് സാധാനങ്ങളും സംഭവസ്ഥലത്ത് ചിതറിക്കിടപ്പുണ്ട്.
എന്നാൽ, സംഭവം നടന്നുവെന്ന് പറയുന്ന പ്രദേശത്ത് കാട്ടാന ആക്രമണത്തിന്‍റെ ലക്ഷണം ഒന്നുമില്ലെന്നാണ് വനം വകുപ്പ് പറഞ്ഞിരുന്നത്.
ഞായറാഴ്ച രാവിലെ പത്തോടെ തോട്ടാപ്പുരയിൽ നിന്ന് നാല് കിലോമീറ്റർ ഉൾവനത്തിലെത്തിയാണ് പൊലീസും ഫൊറൻസിക് സംഘവും രണ്ട് മണിക്കൂറോളം നീണ്ട വിശദമായ പരിശോധന നടത്തിയത്.
വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെ സീതയെ കാട്ടാന ആക്രമിച്ച് കൊല്ലുകയായിരുന്നുവെന്നാണ് ഭർത്താവ് മൊഴി നൽകിയത്. അതേസമയം, സീതയുടെ മൃതദേഹത്തിലെ മുറിവുകൾ കാട്ടാന ആക്രമണത്തിലുണ്ടായതല്ലെന്നും കഴുത്തിലും മറ്റും വിരൽ അമർന്ന പാടുകളുണ്ടെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ.