

പിജി പാസായതിനാൽ ഡിഗ്രി ജയിപ്പിച്ച് വിടാൻ തീരുമാനം; കാലടി സർവകലാശാലക്കെതിരേ പരാതി
കാലടി: ബിരുദ പഠനം പൂർത്തിയാക്കാത്ത എസ്എഫ്ഐ പ്രവർത്തകന് പിജിക്ക് അഡ്മിഷൻ നൽകിയതായും മുൻകാല പ്രാബല്യത്തോടെ ബിരുദം പാസായ സർട്ടിഫിക്കറ്റ് നൽകാനും തീരുമാനിച്ചതായി ആരോപണം. കാലടി സർവകലാശാല സിൻഡിക്കേറ്റിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണറെ സമീപിച്ചിട്ടുണ്ട്.
2001 - 2005 കാലയളവിൽ ബിഎഫ്ഐ (mural painting) വിഭാഗത്തിൽ ബിരുദ കോഴ്സിന് ചേർന്ന കൊല്ലം സ്വദേശി പരീക്ഷ പാസാവാതെ 2005 ൽ പഠനം അവസാനിപ്പിച്ചു. എന്നാൽ 2021 ൽ അന്നത്തെ വിസി ഈ വിദ്യാർഥിക്ക് എംഎഫ്എ പ്രവേശനം നൽകുകയും 2023 ൽ ഇയാൾ എംഎഫ്എ പാസാകുകയും ചെയ്തു. പിജി കോഴ്സ് പൂർത്തിയാക്കിയ സ്ഥിതിക്ക് പ്രത്യേക കേസായി പരിഗണിച്ച് ബിഎഫ്എ കൂടി വിജയിപ്പിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കറ്റ് യോഗത്തിൽ തീരുമാനമായതായാണ് സേവ് യൂണിവേഴ്സിറ്റ് ഫോറം പറയുന്നത്.
വിദ്യാർഥി എംഎഫ്എ പാസായിട്ടും പരീക്ഷ ഫലം പുറത്തു വന്നിരുന്നില്ല. ബിരുദ കോഴ്സ് പാസാവാത്തത് ചൂണ്ടിക്കാട്ടി പരീക്ഷാ വിഭാഗം തടഞ്ഞു വച്ചിരിക്കുകയായിരുന്നു. തുടർന്നാണ് സിൻഡിക്കേറ്റ് ചേർന്ന പ്രത്യേക കേസായി പരിഗണിച്ച് ബിരുദ പരീക്ഷ ജയിപ്പിക്കാൻ തീരുമാനമെടുത്തത്.
സിൻഡിക്കേറ്റ് നടപടി റദ്ദാക്കണമെന്നും ക്രമക്കേടിന് ഉത്തരവാദികളായവർക്കെതിരേ നടടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്. മുൻപും കാലടി യൂണിവേഴ്സിറ്റിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.