

ടി.ജി. മോഹൻദാസ്
തിരുവനന്തപുരം: നീറ്റ് വിഷയത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശം നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ അറസ്റ്റു ചെയ്ത പൊലീസ് നടപടിയിൽ വീഴ്ചയെന്ന് കോടതി. അറസ്റ്റിന് മുൻപ് നൽകേണ്ട നോട്ടീസ് പൊലീസ് നൽകിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. ഒളിവിൽ പോവാനുള്ള സാധ്യത കണക്കിലെടുത്താണ് നേരിട്ട് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പ്രോസിക്യൂക്ഷൻ വാദം.
ഞായറാഴ്ച അറസ്റ്റു ചെയ്ത മോഹൻദാസിന് തിങ്കളാഴ്ച ജാമ്യം ലഭിച്ചിരുന്നു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഒ
ഒരുതരത്തിലും ജാമ്യം അനുവദിക്കരുതെന്നും പ്രതി തെളിവുകൾ നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഒരു നോട്ടീസ് പോലും നൽകാതെയാണ് കസ്റ്റഡിയിൽ എടുത്തതെന്നും മോഹൻദാസിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതു പരിഗണിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മോഹൻദാസിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്‍റെ അപേക്ഷ കോടതി തള്ളുകയും ചെയ്തു.
യൂട്യൂബിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു മോഹൻദാസിന്‍റെ വിവാദ പരാമർശം. പൊലീസിനെ പൂർണമായും പിൻവലിച്ച് അവിടെ പ്രക്ഷോഭകർക്ക് മാത്രമായി വിട്ടുനൽകണം. അവിടെ ബാലാത്സംഗങ്ങളും കൊലപാതകങ്ങളും നടക്കും. ശവങ്ങൾ കുന്നുകൂടും. ദൈവം സഹായിച്ച് ബലാത്സംഗങ്ങൾക്ക് പരാതിയുണ്ടാവില്ല. കാരണം ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണ് അവർ. ബലാത്സംഗം ഇഷ്ടപ്പെടുന്ന സ്ത്രീകളും പെൺകുട്ടികളും ധാരാളമുണ്ട്. പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ ഒരു കഥയുണ്ട്. മലമുകളിലെ കുഞ്ഞബ്ദുല്ലേ, എന്നെ ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞാണ് ആ കഥ അവസാനിക്കുന്നത്. പ്രത്യേകിച്ച് ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, വർഗ ബഹുജന ഗുണ്ട ഗുണ്ടന്മാരെല്ലാം ഈ പരിപാടി ഇഷ്ടപ്പെടുന്നതാണ് എന്നും മോഹൻദാസ് അഭിപ്രായപ്പെട്ടിരുന്നു.