ഇടുക്കി: ഇന്ദിര കൊല്ലപ്പെട്ടതിനു സമീപത്ത് വീണ്ടും ആനയിറങ്ങി. രാത്രി ഇറങ്ങിയ ആന പുലർച്ചെയോടെയാണ് കാട് കയറിയത്. വ്യാപക കൃഷിനാശമാണ് ആന മേഖലയിലുണ്ടാക്കിയത്. നാല് ഏക്കറോളം കൃഷി നശിപ്പിച്ചു. ഭാസ്‌കരന്‍, രവി എന്നിവരുടെ കൃഷിയിടത്തിലാണ് കാട്ടാന ഇറങ്ങിയത്. ആളുകൾ ബഹളം വെച്ച് ആനയെ തുരത്തുകയായിരുന്നു. അതേസമയം വനംവകുപ്പിനെ അറിയിച്ചിട്ടും സ്ഥലത്തെത്തിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
മൂന്നാറിൽ സെവൻമല എസ്റ്റേറ്റിലെ പാർവതി ഡിവിഷനിലും കാട്ടനയിറങ്ങി. കട്ടക്കൊമ്പനാണ് പ്രദേശത്തെത്തിയത്. ഇപ്പോഴും പ്രദേശത്ത് തുടരുന്ന കൊമ്പനെ ഓടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അടുത്തിടെ രണ്ടു പേരെ കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് സംശയം.