
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രയ്ക്കു പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും ഗവർണർ. മുൻപ് നടത്തിയ വിദേശയാത്രകളെക്കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ല. വിദേശ യാത്രകള്‍ അറിയിക്കുന്ന പതിവ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതേക്കുറിച്ച് രാഷ്‌ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ തയാറായില്ല. ആനന്ദ ബോസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മെയ് ആറിനാണ് സ്വകാര്യ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും കുടുംബവും വിദേശത്തേക്ക് പോയത്. 3 രാജ്യങ്ങളിലേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. ഭാര്യ കമല, കൊച്ചുമകന്‍ എന്നിവര്‍ക്കൊപ്പമാണ് യാത്ര. ഇന്തോനേഷ്യ, സിംഗപ്പുര്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളിലാണ് മുഖ്യമന്ത്രിയുടെ 16 ദിവസത്തെ സന്ദര്‍ശനം.
മന്ത്രിമാരായ മുഹമ്മദ് റിയാസും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും കുടുംബത്തോടൊപ്പം വിദേശയാത്രയിലാണ്. റിയാസും ഭാര്യ വീണാ വിജയനും 19 ദിവസത്തേക്കാണ് വിദേശത്തേക്കു പോയത്.